തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം ഓഗസ്റ്റ് 22 വരെ ദീർഘിപ്പിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയക്ക് പരിമിതമായ സമയം മാത്രമാണ് അനുവദിച്ചത്. സംസ്ഥാനത്ത് ലോകസഭാ വോട്ടർ പട്ടികയെക്കാൾ 10 ലക്ഷത്തോളം വോട്ടർമാർ തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ കുറവാണുള്ളത്. ഇത്രയധികം വോട്ടർമാരെ തദ്ദേശസ്ഥാപന വോട്ടർ പട്ടികയിലേക്ക് ചേർക്കുന്നതിന് 15 ദിവസം എന്നത് അപര്യാപ്തമാണ്.
ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഇതിനകം ലഭിച്ച അപേക്ഷകളുടെ എണ്ണം പരിശോധിച്ചാൽ ഇത് വ്യക്തമാണ്. വാർഡ് പുനക്രമീകരണത്തിന്റെ ഭാഗമായി പട്ടിക തയ്യാറാക്കിയപ്പോൾ വ്യാപകമായ അപാകതകൾ സംഭവിച്ചിട്ടുണ്ട്. അതിരുകൾക്ക് പുറത്തുള്ള വോട്ടർമാർ ധാരാളമായി പട്ടികയിൽ ഉൾപ്പെട്ട സാഹചര്യം എല്ലായിടത്തുമുണ്ട്. ഇവ പരിഹരിക്കുന്നതിനും കൂടുതൽ സമയം ആവശ്യമാണ്. അർഹരായ മുഴുവൻ പേരെയും പട്ടികയിൽ ഉൾപ്പെടുത്തുക എന്നത് പ്രധാനമാണ്. ആയതിനാൽ പ്രത്യേക വിജ്ഞാപനം ഇറക്കി സമയം ദീർഘിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അദ്ദേഹം ആവശ്യപ്പെട്ടു.


