ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ ഇന്ത്യൻ കൗൺസിലേറ്റ് അംഗങ്ങൾ, സൗദി ഹജ്ജ് മിഷൻ ജീവനക്കാർ, ജിദ്ദയിലെ വിവിധ സംഘടനാ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം ഏർപ്പെടുത്തിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ IX 3045 വിമാനത്തിൽ 171 ഹാജിമാരാണ് ഉണ്ടായിരുന്നത്. കൂടാതെ ഇന്ന് തന്നെ കോഴിക്കോട് നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ IX 3025 എന്ന രണ്ടാമത്തെ വിമാനത്തിൽ 173 ഹാജിമാരും IX 3035 എന്ന മൂന്നാമത്തെ വിമാനത്തിൽ 173 ഹാജിമാരും ഇന്ന് തന്നെ ജിദ്ദയിൽ എത്തും.
ജിദ്ദ എയർപോർട്ടിൽ നിന്നും മക്കയിൽ താമസിക്കാനുള്ള ബിൽഡിങ്ങുകളിലെ നമ്പർ അനുസരിച്ചു ഇവിടെ നിന്നും തരാം തിരിച്ചാണ് യാത്രക്കാരെ മക്കയിലേക്ക് അയക്കുന്നത്. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി ഹജ്ജ് സെല്ലിന്റെ വനിതകളടക്കമുള്ള വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഹാജിയമാർക്കുള്ള സേവനം 24 മണിക്കൂറും എയർപോർട്ടിൽ ലഭ്യമാണ്. ജിദ്ദ കെഎംസിസി നേതാക്കളായ അഹ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, വി പി മുസ്തഫ, വി പി അബ്ദുറഹിമാൻ, നൗഫൽ റഹീലി, സിറാജ് കണ്ണവം, ലത്തീഫ് വയനാട്, റഹ്മത്താലി, മുംതാസ് പാലോളി, ഷമീല മൂസ, ഹാജറ ബഷീർ, സലീന ഇബ്രാഹീം, മൈമൂന ഇബ്രാഹിം തുടങ്ങിയവർ ഇന്നത്തെ വളണ്ടിയർ സേവനത്തിന് നേതൃത്വം നൽകി.


