അറബിക്കടലില്‍ കേരള തീരത്തിനോട് ചേര്‍ന്ന് ആഴച്ചകളുടെ ഇടവേളയില്‍ രണ്ടുകപ്പല് ദുരന്തങ്ങളുണ്ടായത്. സംസ്ഥാനത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. കൊച്ചി പുറങ്കടലില്‍ മുങ്ങിയ ചരക്കുകപ്പല്‍ എം.എസ്.സി എല്‍സ് 3 ക്ക് പിന്നാലെ കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പലിനാണ് കഴിഞ്ഞ ദിവസം തീപ്പിടിച്ചത്. ബേപ്പൂര്‍ അഴിക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറു ഭാഗത്തായി 145 കിലോമീറ്ററോളം അകലെ ഉള്‍ക്കടലില്‍ വെച്ച് സിംഗപ്പൂര്‍ പതാക വഹിക്കുന്ന വാന്‍ ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തില്‍പ്പെട്ടത്. തീപിടുത്തത്തെ തുടര്‍ന്ന് കപ്പലില്‍ പൊട്ടിത്തെറികള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കപ്പലിലെ 22 ജീവനക്കാരില്‍ 18 പേരെ രക്ഷപ്പെടുത്തിയെങ്കിലും നാലു പേരെ കണ്ടെത്താനായിട്ടില്ല. ബേപ്പൂരില്‍ നിന്ന് 78 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് കപ്പലുള്ളത്. അഴിക്കല്‍ തുറമുഖവുമായി അടുത്ത് കിടക്കുന്ന പ്രദേശത്താണ് അപകടം നടന്നിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് കപ്പല്‍ കൊളംബോയില്‍ നിന്ന് പുറപ്പെട്ടത്.
എംവി വാന്‍ ഹായ് 503 എന്ന തായ്വാന് കമ്പനിയുടെ കപ്പലില്‍ 157 കണ്ടെയ്നറുകളിലായി അപകടകരമായ വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങങ് പുറത്തുവിട്ട പട്ടികയില്‍ പറയുന്നു. പൊട്ടിത്തെറിക്കാന്‍ ഇടയുള്ളതും അല്ലാത്തതുമായ ആയിരക്കണക്കിന് ലിറ്റര്‍ രാസവസ്തുക്കളും ഇന്ധനവും ഇവയില്‍പെടുന്നു. പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും കടുത്ത ആഘാത മേല്‍പ്പിക്കുന്നവയടക്കം ഇതിലുണ്ട്. ട്രൈക്ലോറോബെന് സിന്, ട്രൈഈഥൈലിന് ടെട്രാമൈന്, ഡയാസ്റ്റോണ് ആല്‍ക്കഹോള്‍, ബെന്‍സോഫിനോണ്‍, നൈട്രോസെല്ലു ലോസ്, തീപിടിക്കുന്ന റെസിന്‍, കീടനാശിനികള്‍, പെയിന്റ് തുടങ്ങിയ വസ്തുക്കള്‍ ടണ്‍ കണക്കിനാണ് കണ്ടെയ്നറുകളിലുള്ളത്. ഈ വസ്തുക്കള്‍ കടലില്‍ കലരുമ്പോഴും തീരത്തോട്ട് എത്തുമ്പോഴും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ കപ്പലിലെ തീയണക്കാനുള്ള ശ്രമങ്ങള്‍ സങ്കീര്‍ണ്ണമായി തന്നെ തുടരുന്നത് ഏറെ ആശങ്കാജനകമാണ്. കപ്പലിന്റെ മധ്യഭാഗം മുതല്‍ ജീവനക്കാര്‍ താമസിക്കുന്ന ബ്ലേക്കിന് മുന്നിലുള്ള കണ്ടെയ്നര്‍ ഭാഗം വരെ തീയും സ്ഫോടനങ്ങളും ഇന്നലെയും തുടരുകയായിരുന്നു. മുന്‍ഭാഗത്തെ തീപിടുത്തം ഇന്നലെ തന്നെ നിയന്ത്രണവിധേയമായിരുന്നുവെങ്കിവും കടുത്തപുക വിട്ടൊഴിയാത്ത അവസ്ഥയാണുള്ളത്. കപ്പല്‍ ഏകദേശം 10 മുതല്‍ 15 ഡിഗ്രി ഇടത് വശത്തേക്ക് ചരിഞ്ഞിരിക്കുന്നതും കൂടുതല്‍ കണ്ടെയ്നറുകള്‍ കടലിലേക്ക് വീണതായുള്ള റിപ്പോര്‍ട്ടുകളും സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നുണ്ട്.
നേരത്തെ അപകടത്തില്‍ പെട്ട എം.എസ്.സി എല്‍സി 3 യില്നിന്ന് ഇന്ധനം വിണ്ടെടുക്കുന്ന ദൗത്യത്തിലെ രണ്ടാം ഘട്ടത്തിന് തുടക്കമായ ദിവസത്തില്‍തന്നെയാണ് മറ്റൊരു അപകടത്തിന് കൂടി അറബിക്കടല്‍ സാക്ഷ്യംവഹിച്ചത്. കപ്പലിലെ ഇന്ധന ടാങ്കുകളുടെ വാല്‍വുകളിലൂടെ ഉണ്ടായേക്കാവുന്ന എണ്ണച്ചോര്‍ച്ച്ക്ക് തടയിടാനുള്ള ദൗത്യമായിരുന്നു ഇന്നലെ ആരംഭിച്ചത്. അമേരിക്കയിലെ ടി ആന്‍ഡ് ട സാല്‍വേജ് കമ്പനി 12 മുങ്ങല്‍ വിദഗ്ധരെയാണ് ഇതിനായി കൊച്ചിയില്‍ എത്തിച്ചിരുന്നത്. എം.എസ്.സി എല്‍ യുടെ മുങ്ങലിലൂടെയുണ്ടായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കാരണം സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങള്‍ പൊറുതിമു ട്ടുമ്പോഴാണ് അതിനേക്കാള്‍ ഗൗരവതരമായ മറ്റൊരു അപകടം കൂടി സംഭവിച്ചിരിക്കുന്നത്. കടലിന് അടിയില്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ കടല്‍ അപ്രതീക്ഷിതമായി ദിശമാറിയതിനെ തുടര്‍ന്ന് തീരമേഖലയില്‍ കൂട്ടത്തോടെ വന്നടിയുകയാണ്. കടലിന്റെ അടിത്തട്ടിലെ മത്സ്യങ്ങളെ പിടികൂടുന്നതിനായി ഉപയോഗിക്കുന്ന വലകളില്‍ പോലും ഇപ്പോള്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നിറയുന്നതെന്നാണ് മത്സ്യബന്ധന തൊഴിലാളികള്‍ പറയുന്നത്. ട്രോളിങ് നിരോധനം ആരംഭിക്കാനിരിക്കെയുണ്ടായ ഒന്നാമത്തെ കപ്പല്‍ ദുരന്തംതന്നെ മത്സ്യബന്ധന മേഖലയുടെ നടുവൊടിച്ചുകളഞ്ഞിരുന്നു. അപ്രതീക്ഷിതമായുണ്ടായ വിലക്കുകള്‍ അവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകളയുന്നതരത്തിലുള്ളതായിരുന്നു. അതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പാണ് അതിനേക്കാള്‍ വലിയ മറ്റൊരു ദുരന്തംകൂടി തീരമേഖലയുടെ നടുവൊടിച്ചിരിക്കുന്നത്. എം.വി വാന്‍ഹായിലുണ്ടായിരുന്ന കണ്ടെയിനറിലെ വസ്തുക്കള്‍ കൂടുതല്‍ അപക ടംവിതക്കുന്നതാണെന്നാണ് വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍. കപ്പല്‍ കൂടുതല്‍ ചരിയുന്ന പക്ഷം കണ്ടെയിനറുകള്‍ കൂട്ടത്തോടെ കടലില്‍ പതിക്കുന്ന ഭീതിതമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത്രമേല്‍ ഗൗരവതരമായ അവസ്ഥാ വിശേഷത്തിലൂടെ കടലും തീരവും കടന്നുപോകുമ്പോള്‍ സംസ്ഥാനസര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത് പതിവു നിസംഗതയാണെന്നതാണ് ഏറെ ഖേദകരം. സാമ്പത്തികമായി ശതകോടികളുടെയും പാരിസ്ഥിതികമായി ഒരിക്കലും കണക്കുകൂട്ടാനാവാത്തതുമായ നഷ്ടമുണ്ടായിട്ടും കമ്പനിക്കെതിരെ ക്രിമിനല്‍ കേസ് വേണ്ടെന്ന തീരുമാനത്തിലാണ് ഇപ്പോഴും സര്‍ക്കാറുള്ളത്. അതോടൊപ്പം മര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്മെന്റിന്റെ സര്‍വേ പുറത്തു വിടുകയോ, നിര്‍ണായക വിവരങ്ങള്‍ കംസ്റ്റംസോ തയാറായിട്ടില്ല. നഷ്ടപരിഹാരം കണക്കാക്കുന്നതില്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം മര്‍മ പ്രധാനമാണെന്നിരിക്കെയാണ് വിവിധ വകുപ്പുകളുടെ ഒളിച്ചുകളി ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പല്‍ എം.എസ്.സി ഐറിന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു നില്‍ക്കുകയാണ്. ഈ കപ്പലെത്തുന്ന രാജ്യത്തെ ആദ്യത്തെ തുറമുഖമാണ് വിഴിഞ്ഞം. വിഴിഞ്ഞത്തിന്റെ പേരില്‍ അവകാശവാദങ്ങളുടെ പെരുമ്പറ മുഴക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളാകട്ടേ അപകടകരമായ ഈ സാഹചര്യത്തിനുനേരെ കണ്ണടക്കുകയാണ് ചെയ്യുന്നത്.


