പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 21 കാരി പ്രസവിച്ച കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആൾതാമസം ഇല്ലാത്ത അയൽ വീട്ടിലെ പറമ്പിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന് രണ്ട് ദിവസം മാത്രമാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിൻ്റെ അമ്മ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആശുപത്രി അധികൃതർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പൊലീസ് ആണ് സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
അയൽവീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. അവിടെ ആരും താമസിക്കുന്നില്ല. കുഞ്ഞിന്റെ മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോന്നി മെഡിക്കൽ കോളജിലായിരിക്കും പോസ്റ്റ്മോർട്ടം.
എന്നാൽ വീട്ടിലേക്ക് പൊലീസ് വന്നപ്പോഴാണ് കുഞ്ഞിന്റെ വിവരം അറിഞ്ഞതെന്ന് 21കാരിയുടെ മുത്തശ്ശി പറഞ്ഞു. അസുഖമാണെന്ന് പറഞ്ഞ് ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പോയതാണ് പെൺകുട്ടി, മറ്റൊരു വിവരങ്ങളും അറിയില്ലെന്നും മുത്തശ്ശി പറഞ്ഞു. അതേസമയം, കുഞ്ഞിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടം നടപടികളിലേക്ക് എത്തിയതിന് ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ എല്ലാം വ്യക്തത വരൂ. പൊലീസ് അന്വേഷണം ആരംഭിച്ചു.


