ലക്ഷദ്വീപ് സ്കൂളുകളിലെ ഭാഷാ പരിഷ്കരണം നടപ്പാക്കുന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു. സ്കൂള്‍ വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായാണ് ഭാഷാ പരിഷ്കരണം നടത്താന്‍ തീരുമാനിച്ചിരുന്നത്. അറബിക്, മഹല്‍ ഭാഷകള്‍ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന് ലക്ഷദ്വീപ് അധ്യക്ഷന്‍ നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ലക്ഷദ്വീപില്‍ തിങ്കളാഴ്ച സ്കൂള്‍ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നീക്കം. അതേസമയം മെയ് 14ലെ ഉത്തരവ് ജൂലൈ ഒന്നുമുതല്‍ മാത്രമേ പ്രാബല്യത്തില്‍ വരികയുള്ളൂവെന്നും ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യരുതെന്നും ലക്ഷദ്വീപ് ഭരണകൂടം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഭാഷാപരിഷ്കരണം നടപ്പാക്കുന്നത് ഡിവിഷന് ബെഞ്ച് തടഞ്ഞു. ഹര്‍ജി ഫയില്‍ സ്വീകരിച്ച ഹൈക്കോടതി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും വിദ്യാഭ്യാസ വകുപ്പിനും നോട്ടീസയച്ചു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ പത്മാകാര്‍ റാം ത്രിപാഠിയാണ് പദ്ധതി നടപ്പാക്കാന്‍ ഉത്തരവിട്ടത്. ഭാഷാ പരിഷ്കരണ പ്രകാരം കേരള സിലബസിലും സിബിഎസ്ഇയിലും മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ മാത്രമാകും പഠിപ്പിക്കുക. പദ്ധതി നടപ്പില്‍ വരുന്നതോടെ മിനിക്കോയ് ദ്വീപിലെ സംസാര ഭാഷയായ മഹല്‍ ഭാഷപഠനവും ബുദ്ധിമുട്ടിലാകും.
ലക്ഷ്വദീപില്‍ നിലവില്‍ 3092 വിദ്യാര്‍ഥികളാണ് അറബി പഠിച്ചിരുന്നത്.


