ചൂരൽമലയിലെ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടിയെന്ന നാട്ടുകാരുടെ സംശയത്തിൽ പ്രതികരിച്ച് വയനാട് ജില്ലാ കളക്ടർ. മണ്ണിടിച്ചിൽ ഉണ്ടായതായി സംശയിക്കുന്ന സ്ഥലത്ത് നിന്ന് മണ്ണും പാറയുമടക്കമുള്ള അവശിഷ്ടങ്ങൾ കനത്ത മഴയിൽ താഴേക്ക് വന്നതാകാമെന്നാണ് ജില്ലാ കളക്ടറുടെ നിഗമനം. ഉരുള്‍പൊട്ടിയിട്ടില്ലെന്ന നിഗമനത്തില്‍ തന്നെയാണ് ദുരന്ത നിവാരണ അതോറിറ്റിയും.
ദുരന്ത നിവാരണ അതോറിറ്റിയെ വിവരം അറിയിച്ചിട്ടുണ്ട്. അപകട മേഖലയിൽ നിന്ന് ആളുകളെ പൂർണമായും മാറ്റിപ്പാർപ്പിച്ചു. പുഴയിൽ നിന്നുള്ള മണ്ണും പാറയും ചെളിയും നീക്കം ചെയ്യുന്ന ജോലി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
വയനാട്ടിലെ ചൂരൽമല മേഖലയിൽ കനത്ത മഴ തുടരുകയാണ്. പുഴയിൽ നീരൊഴുക്ക് കൂടി. പുതിയ വില്ലേജ് റോഡിൽ വെള്ളം കയറി. പ്രദേശത്ത് ഉരുൾപൊട്ടിയതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. റവന്യൂ അധികൃതരും പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടു. കൽപ്പറ്റയിൽ നിന്നും ഉദ്യോഗസ്ഥർ ചൂരൽമലയിലേക്ക് പുറപ്പെട്ടു.


