കോയമ്പത്തൂർ: എയ്റോസ്പേസ് നിർമ്മാണത്തിൽ സൊസൈറ്റി ഓഫ് ഇന്ത്യൻ എയ്റോസ്പേസ് ടെക്നോളജീസ് ആന്റ് ഇൻഡസ്ട്രീസ് (എസ് ഐ എ ടി ഐ) ഏർപ്പെടുത്തിയ ഗവേഷണ പുരസ്കാരം സ്വന്തമാക്കി അമൃതയിലെ ഗവേഷക വിദ്യാർത്ഥി. അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂർ ക്യാമ്പസിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്നുള്ള വിശ്വജിത്ത് എസ് നായരാണ് അഭിമാന നേട്ടത്തിന് അർഹനായത്. ബെംഗളൂരുവിലെ ഡോ. വി എം ഘാടേജ് കൺവെൻഷൻ സെന്ററിൽ നടന്ന 2025 ലെ എസ് ഐ എ ടി ഐയുടെ വാർഷിക പരിപാടിയിലാണ് വിശ്വജിത്ത് എസ് നായർ അമൃത സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ പ്രൊഫസറും ചെയർപേഴ്സണുമായ ഡോ. കെ രമേഷ്കുമാർ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. എസ് ശരവണ മുരുകൻ എന്നിവരുമായി ചേർന്ന് തയ്യാറാക്കിയ പ്രബന്ധത്തിന് അംഗീകാരം ലഭിച്ചത്. ടൈറ്റാനിയം അലോയ്കളുടെയും മറ്റ് എയ്റോസ്പേസ്-ഗ്രേഡ് വസ്തുക്കളുടെയും അതിവേഗ നേർത്ത-ഭിത്തി യന്ത്രവൽക്കരണത്തിനായി മെഷീൻ-ലേണിംഗ് അധിഷ്ഠിത ഡിജിറ്റൽ ട്വിൻസിന്റെ നിർമാണത്തെക്കുറിച്ചുള്ള പ്രബന്ധത്തിനാണ് പുരസ്കാരം.
എസ് ഐ എ ടി ഐ പ്രസിഡന്റ് ഡോ. സി ജി കൃഷ്ണദാസ് നായരുടെ സാന്നിധ്യത്തിൽ കേന്ദ്ര എം എസ് എം ഇ വകുപ്പ് സഹമന്ത്രി ശോഭ കരന്ദ്ലാജെ പുരസ്കാരം സമ്മാനിച്ചു. എൻഎഎൽ ഡയറക്ടർ ഡോ. അഭയ് പാഷിൽക്കർ, എച്ച്എഎൽ സിഇഒ ജയകൃഷ്ണൻ, ഇന്ത്യയിലെ പ്രമുഖ എയ്റോസ്പേസ് ഓർഗനൈസേഷനുകളിൽ നിന്നുള്ള മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഈ അവാർഡ് ലഭിച്ചത് ഒരു ബഹുമതിയായി കണക്കാക്കുന്നുവെന്നും തന്നെപ്പോലുള്ള യുവഗവേഷകർക്ക് ഇത്തരത്തിലുള്ള അംഗീകാരം നൽകാൻ തയ്യാറാക്കുന്നതിന് എസ് ഐ എ ടി ഐയോട് നന്ദിയുണ്ടെന്നും വിശ്വജിത്ത് എസ് നായർ പറഞ്ഞു. ഈയൊരു പുരസ്കാരം തീർച്ചയായും ബഹിരാകാശ ഗവേഷണത്തിൽ താൽപര്യമുള്ള മറ്റു വിദ്യാർത്ഥികളെയും പ്രോത്സാഹിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ്തുത ഗവേഷണവുമായി ബന്ധപ്പെട്ട വിശ്വജിത്തിന്റെ പ്രബന്ധങ്ങൾ പ്രോസീഡിയ കമ്പ്യൂട്ടർ സയൻസ്, ഇന്റർനാഷണൽ ജേണൽ ഓഫ് പ്രോഗ്നോസ്റ്റിക്സ് ആൻഡ് ഹെൽത്ത് മാനേജ്മെന്റ്, അറേബ്യൻ ജേണൽ ഫോർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹകരണവകുപ്പിൽ നിന്നും ജോയിന്റ് രജിസ്ട്രാറായി വിരമിച്ച വി സുരേന്ദ്രമോഹന്റെയും പാതിരിപ്പാല ഗവൺമെന്റ് ആർട്സ് ആന്റ് സയൻസസ് കോളേജിൽ നിന്നും പ്രിൻസിപ്പലായി വിരമിച്ച ഡോ. വി പി വിമലയുടെയും മകനായ വിശ്വജിത്ത് എസ് നായർ മലമ്പുഴ കടുക്കാംകുന്നം സ്വദേശിയാണ്.


