പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപിച്ച് ഒരാളെ വെടിവെച്ച് പിടികൂടി യു.പി പൊലീസ്. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി വെടിയുതിർത്തതോടെ തിരിച്ച് വെടിവെക്കുകയായിരുന്നെന്ന് പൊലീസ് ആരോപിക്കുന്നത്. കാലിന് വെടിയേറ്റ അഷ്റഫ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ ജർവാൾ റോഡ് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് യോഗി ആദിത്യനാഥിന്റെ പൊലീസ് ഭാഷ്യം.
പശുവിന്റേത് ഉൾപ്പടെയുള്ള കന്നുകാലികളുടെ അവശിഷ്ടങ്ങൾ കരിമ്പ്, ഗോതമ്പ് പാടങ്ങളിൽ കണ്ടെത്തിയതിനെ തുടർന്നാണ് സംഭവത്തിൽ കേസെടുത്തതെന്ന് എസ്.പി ദുർഗ പ്രസാദ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. പ്രതി ഹർചന്ദ്ര ഗ്രാമത്തിലേക്ക് പോവുകയാണെന്ന രഹസ്യവിവരത്തെ തുടർന്ന് ക്രൈംബ്രാഞ്ച് പൊലീസും ചേർന്ന് സംയുക്ത ഓപ്പറേഷൻ നടത്തുകയായിരുന്നു.
പുലർച്ചെ നാല് മണിയോടെ പൊലീസിന് നേരെ വെടിയുതിർത്ത് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന് പൊലീസ് തിരിച്ച് നടത്തിയ വെടിവെപ്പിൽ ഇയാൾക്ക് പരിക്കേൽക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
വെടിവെപ്പിൽ പരിക്കേറ്റ പ്രതി നിലവിൽ ചികിത്സയിലാണെന്നും യു.പി പൊലീസ് വ്യക്തമാക്കി. ഇയാൾ മുമ്പ് ഏതെങ്കിലും രീതിയിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നോയെന്നത് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


