പഹൽഗാമിൽ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനത്തിന്റെയും കേന്ദ്ര ഇന്റലിജൻസിന്റെയും വീഴ്ച വളരെ വ്യക്തമാണെന്നും എന്നാൽ ഇന്നുവരെ അതിന്റെ ഉത്തരവാദിത്തം ഒരു കേന്ദ്രമന്ത്രിയും ഒരു ഉദ്യോഗസ്ഥനും ഏറ്റെടുത്തില്ലെന്നു മാത്രമല്ല തീവ്രവാദി ആക്രമണം കഴിഞ്ഞ് 100 ദിവസമായിട്ടും ആക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ പോലും കഴിഞ്ഞില്ലെന്നും അഡ്വ. ഹാരിസ് ബീരാൻ എം.പി രാജ്യസഭയിൽ അറിയിച്ചു. ആക്രമണം നടന്ന ഉടനെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ താൻ ഈ വിഷയം ഉന്നയിച്ചതായിരുന്നുവെന്നും എന്നാൽ തങ്ങളുടെ പരാജയം മറച്ചുവെച്ചുകൊണ്ട് ഓപ്പറേഷൻ സിന്ദൂർ പ്രചരണായുധമാക്കി രാഷ്ട്രീയം കളിക്കുകയായിരിന്നു കേന്ദ്ര സർക്കാർ എന്ന് എം പി കുറ്റപ്പെടുത്തി.
തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി ഒരു മൗനാചരണം പോലും രാജ്യം നടത്തിയില്ലയെന്നും പകരം ഓപ്പറേഷൻ സിന്ദൂറിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ കേണൽ സോഫിയ കുറേഷി, ആക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകൾ ആരതി മേനോൻ ഉൾപ്പെടെയുള്ള ഇരകളെ ബി ജെ പി യുടെ മന്ത്രിമാരുടെ നേതൃത്വത്തിൽ അപമാനിക്കുകയായിരിന്നുവെന്നും എം പി ആരോപിച്ചു. തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള മുസ്ലിംലീഗിന്റെ അനുശോചനം അറിയിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ച ഹാരിസ് ബീരാൻ രാജ്യത്തിന്റെ അഭിമാനമുയർത്തിപ്പിടിച്ച് പോരാടിയ സൈനികർക്കുള്ള തന്റെ പാർട്ടിയുടെ അനുമോദനങ്ങൾ അറിയിക്കാനും മറന്നില്ല.


