തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം അഞ്ച് ദിവസം കൂടി ദീർഘിപ്പിച്ച നടപടി ആശ്വാസകരമെങ്കിലും അപര്യാപ്തമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു. 15 ദിവസമെങ്കിലും കൂടുതൽ സമയം നൽകണമെന്നാണ് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നത്. അർഹരായ എല്ലാവരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുക എന്നതും കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കുക എന്നതും ജനാധിപത്യ പ്രക്രിയയിൽ ഏറ്റവും പ്രധാനമാണ്. ഇതിന് ആവശ്യമായ സമയം അനുവദിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബാധ്യതയാണ്.
കരട് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് വ്യാപക പരാതികളാണ് നിലനിൽക്കുന്നത്. അതിരുകൾക്ക് പുറത്തുനിന്ന് വോട്ടർമാരെ കൂട്ടത്തോടെ ഉൾപ്പെടുത്തിയും അതിരുകൾക്ക് അകത്തുള്ളവരെ ഒഴിവാക്കിയുമെല്ലാമാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ഇത് സംബന്ധിച്ച് പരാതി നൽകുന്നതിനും അവ പരിഹരിക്കുന്നതിനും കൂടുതൽ സമയം ആവശ്യമാണ്. പലയിടത്തും സിപിഎമ്മിന് രണ്ടാഴ്ച മുമ്പ് തന്നെ വോട്ടർപട്ടിക ചോർന്നു ലഭിച്ചതിനാൽ അവർക്ക് പട്ടിക പരിശോധിക്കുന്നതിനും ആക്ഷേപങ്ങളും അവകാശവാദങ്ങളും മുൻകൂട്ടി തയ്യാറാക്കുന്നതിനും അവസരം ലഭിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് പട്ടിക പരിശോധിക്കുന്നതിനും ആക്ഷേപം നൽകുന്നതിനും ഉൾപ്പെടാത്തവരെ കുട്ടിച്ചേർക്കുന്നതിലും മതിയായ സമയം അനുവദിക്കാത്തത് ശരിയല്ല. അദ്ദേഹം കൂട്ടിച്ചേർത്തു.


