കൊച്ചി: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി സ്വദേശി എന്‍ രാമചന്ദ്രന്റെ സംസ്കാരം ഇന്ന് നടക്കും. ചങ്ങമ്പുഴ പാര്‍ക്കിനോട് സമീപത്തുള്ള ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. മൃതദേഹം ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. രാവിലെ 7 ന് പൊതുദര്‍ശനം ആരംഭിച്ചു. ജില്ലാ കളക്ടര്‍, ഹൈബി ഈഡന് എംപി, മന്ത്രി പി രാജീവ് അടക്കം നിരവധി പ്രമുഖര്‍ ചങ്ങമ്പുഴ പാര്‍ക്കിലെത്തി രാമചന്ദ്രന് അന്തിമോപചാരം അര്‍പ്പിച്ചു. ചങ്ങമ്പുഴ പാര്‍ക്കിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. 12 മണിയോടെയാണ് സംസ്കാര ചടങ്ങുകകള് നടക്കുക.
കൊച്ചി സ്വദേശി എൻ രാമചന്ദ്രന് കണ്ണീരോടെ വിട ചൊല്ലി നാട്. ഗവർണറും ജനപ്രതിനിധികളും നാട്ടുകാരും രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മകൾ ആരതി, മകൻ അരവിന്ദ്, ഭാര്യ ഷീല എന്നിവർ രാമചന്ദ്രന്റെ മൃതദേഹത്തിൽ പ്രാർത്ഥനാപൂർവ്വം ആദരം അർപ്പിച്ചത് കണ്ടുനിന്നവരുടെ കണ്ണുകളെപ്പോലും ഈറനാക്കി. പൊതുദർശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നിർദേശം നൽകി.


