ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പ്രഫഷനൽ സ്ഥാപനങ്ങളിൽ ആർ.എസ്.എസ് നുഴഞ്ഞുകയറി നശിപ്പിച്ചതായി കോൺഗ്രസ്. കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി) അന്വേഷിക്കുന്ന ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിലെ (ഐ.സി.എച്ച്.ആർ) ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തിയത്.
‘2014 മേയ് മുതൽ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. ഐ.സി.എച്ച്.ആർ അതിനൊരു ഉദാഹരണം മാത്രം. സാമ്പത്തിക കുറ്റം ചുമത്തിയാണ് സി.വി.സി അന്വേഷണം. 14 കോടിയുടെ അഴിമതിയാണ് നടന്നത്’ -അദ്ദേഹം ആരോപിച്ചു.
‘അഴിമതിക്ക് പിന്നിൽ അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ യോജന (എ.ബി.ഐ.എസ്.വൈ) എന്ന ആർ.എസ്.എസ് സംഘടനയാണ്. നുഴഞ്ഞുകയറ്റം നടന്നത് ഐ.സി.എച്ച്.ആറിൽ മാത്രമല്ല. ഉന്നത സർവകലാശാലകൾ ഉൾപ്പെടെ നിരവധി അഭിമാനകരമായ സ്ഥാപനങ്ങൾ അങ്ങേയറ്റം സംശയാസ്പദമായ അക്കാദമിക യോഗ്യതകളുള്ള ആർ.എസ്.എസ് അനുഭാവികൾ നശിപ്പിക്കുന്നുണ്ട്’ -ജയ്റാം രമേശ് പറഞ്ഞു.


