ചാനൽ ചർച്ചയ്ക്കിടെ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് പി സി ജോർജ് കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് പി സി കീഴടങ്ങിയത്. ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് കീഴടങ്ങല്‍. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.
ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ പൊലീസ് പിസി ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാമെന്നാണ് ജോര്‍ജ് അറിയിച്ചിരുന്നത്. ജോര്‍ജ് എത്താതായതോടെ പൊലീസ് സംഘം പത്തുമണിയോടെ വീട്ടിലെത്തി. എന്നാല്‍ ജോര്‍ജ് സ്ഥലത്ത് ഇല്ലെന്നാണ് വീട്ടുകാര്‍ അറിയിച്ചത്.
എന്നാൽ മണിക്കൂറുകൾക്ക് ശേഷം തിങ്കളാഴ്ച നേരിട്ട് ഹാജരാകാമെന്ന് കാട്ടി മകൻ അഡ്വ ഷോൺ ജോർജ് മുഖേന പി സി ജോർജ് ഡിവൈഎസ്പിക്ക് കത്ത് നല്കി. ആരോഗ്യ പ്രശ്നങ്ങൾ ഉളളതിനാൽ സാവകാശം നല്‍കണമെന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പൊലീസ് ഇതിന് മറുപടി നൽകിയിരുന്നില്ല.


