ന്യൂസിലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ചിഞ്ചു അനീഷ് സംസ്ഥാനത്തുടനീളം നടത്തിയിരിക്കുന്നത് സമാനതകളില്ലാത്ത തട്ടിപ്പുകൾ. തൃശൂർ തൃപ്പയാറുള്ള കർമ അസിസ്റ്റൻസ് എന്ന ട്രാവൽ ഏജൻ്റിനെ കബളിപ്പിച്ച് ഒരു കോടി 94 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിൽ നിന്ന് ചിഞ്ചു അനീഷ് വാങ്ങിയ രേഖകളാണ് ലഭിച്ചത്. 97 ഉദ്യോഗാർഥികളിൽ നിന്നാണ് ട്രാവൽ ഏജൻറ് ഈ പണം ചിഞ്ചുവിന് വാങ്ങി നൽകിയത്.
നേരിട്ടും അല്ലാതെയുമായി രണ്ട് കോടി 47 ലക്ഷം രൂപ തട്ടിയെടുത്തു. പണം തട്ടിയെടുത്തത് കൂടാതെ ഓസ്ട്രേലിയ, സിംഗപ്പൂർ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രതി, വ്യാജമായി പ്രിൻറ് ചെയ്ത് നൽകിയ വിസയുടെ പകർപ്പുകളും പുറത്ത് വന്നിട്ടുണ്ട്.
ഒറിജിനലിനെ വെല്ലുന്ന വ്യാജനിൽ ട്രാവൽ ഏജൻ്റ് പോലും കമ്പളിപ്പിക്കപ്പെട്ടു. 2022 മുതലാണ് കർമ അസിസ്റ്റൻ്റ് തട്ടിപ്പിന് വിധേയമായത്. 2023ൽ എറണാകുളം നോർത്ത് പൊലീസ് പിടികൂടിയതോടെയാണ് തങ്ങളും കബളിപ്പിക്കപ്പെട്ടെന്ന് വ്യക്തമായത്. തുടർന്ന് കർമ്മാ അസിസ്റ്റൻസ് നൽകിയ പരാതിയിൽ വലപ്പാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ചിഞ്ചു അനീഷ് ഒന്നാം പ്രതിയാണ്. പക്ഷേ പ്രതിയെ പിടികൂടാൻ വലപ്പാട് പൊലീസിന് കഴിഞ്ഞിട്ടില്ല. ചിഞ്ചു അനീഷ് പിടിയിലായിട്ടും വലപ്പാട് പൊലീസ് ഫോർമൽ അറസ്റ്റിനൊ, പ്രൊഡക്ഷൻ വാറൻ്റ് നൽകാനോ മുതിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
ചിഞ്ചു ജയിലിലായ സാഹചര്യത്തിൽ കോടതിയെ സമീപിക്കാനാണ് കർമ അസിസ്റ്റൻ്റ്സ് ഉടമകളുടെ തീരുമാനം. അതേസമയം, കാലടി പൊലീസ് ഫോർമൽ അറസ്റ്റ് ചെയ്ത പ്രതിയെ പ്രോഡക്ഷൻ വാറൻ്റിലൂടെ കസ്റ്റഡിയിൽ വാങ്ങാൻ കടവന്ത്ര പൊലീസും നീക്കങ്ങൾ ആരംഭിച്ചു. ചിഞ്ചു പിടിയിലായ ശേഷം കരുനാഗപ്പള്ളി പൊലീസിന് കഴിഞ്ഞ ദിവസം ലഭിച്ച പരാതിയിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.


