കോഴിക്കോട്: മലയാളം സർവകലാശാല ഭൂമി വിവാദത്തിൽ ഉത്തരവാദിത്വമില്ല എന്ന് പറഞ്ഞ കെ.ടി ജലീലിന്റെ വാദം പച്ചക്കള്ളമെന്ന് പി.കെ ഫിറോസ്. 2016ൽ മൂന്ന് പ്രൊപ്പോസലുകൾ കളക്ടറും മറ്റു ഉദ്യോഗസ്ഥരും യുഡിഎഫ് സർക്കാറിന് സമർപ്പിച്ചിരുന്നു. സി.മമ്മൂട്ടി എംഎൽഎയാണ് അതിൽ മറുപടി പറയേണ്ടത് എന്നാണ് ജലീൽ പറഞ്ഞത്, ഇത് പച്ചക്കള്ളമാണെന്ന് ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.

സി.മമ്മൂട്ടി അഴിമതി സംബന്ധിച്ച് നൽകിയ പരാതിക്ക് മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ മറുപടിയിൽ മലയാളം സർവകലാശാലക്ക് ഭൂമി ഏറ്റെടുക്കുന്നതിൽ ക്രമക്കേടിനെ സംബന്ധിച്ച അപേക്ഷ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയിട്ടുണ്ടെന്ന വിവരം സി.മമ്മൂട്ടിയെ അറിയിച്ചതായും ഫിറോസ് പറഞ്ഞു.

ന്യായമായ വിലക്കല്ല ഭൂമി കച്ചവടം നടന്നത് എന്നത് സീ മമ്മൂട്ടി നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ആരോപിക്കുന്നുണ്ടെന്നും ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് കാലത്ത് ഇതിൽ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ വിജിലിൻസ് അന്വേഷണത്തിന് ഉത്തരവിടാൻ എന്തിനാണ് മടിക്കുന്നതെന്നും ഫിറോസ് ചോദിച്ചു.



