നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ലവ് ജിഹാദ് കേസുകള്‍ക്കും എതിരായ നിയമത്തിനുള്ള നിയമ ചട്ടക്കൂട് പരിശോധിക്കുന്നതിനായി ഏഴ് അംഗ സമിതി രൂപീകരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഡിജിപി സഞ്ജയ് വര്‍മയുടെ നേതൃത്വത്തിലുള്ള പാനലില്‍ സ്ത്രീ-ശിശുക്ഷേമം, ന്യൂനപക്ഷകാര്യം, നിയമം, ജുഡീഷ്യറി, സാമൂഹിക നീതി, പ്രത്യേക സഹായം, ആഭ്യന്തരം തുടങ്ങിയ പ്രധാന വകുപ്പുകളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നു.
വെള്ളിയാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച സര്‍ക്കാര്‍ പ്രമേയം (ജിആര്‍) അനുസരിച്ച്, നിര്‍ബന്ധിത മതപരിവര്‍ത്തനം, ലവ് ജിഹാദ് എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ കമ്മിറ്റി നിര്‍ദ്ദേശിക്കും. മറ്റ് സംസ്ഥാനങ്ങളിലെ നിലവിലുള്ള നിയമങ്ങള്‍ അവലോകനം ചെയ്യുകയും നിയമ വ്യവസ്ഥകള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യും.
ശ്രദ്ധ വാക്കര്‍ കേസിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള ഭരണസഖ്യം ലവ് ജിഹാദ് വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. 2022 ല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള 27 കാരിയായ വാക്കര്‍ എന്ന സ്ത്രീയെ കൊലപ്പെടുത്തി, അവരുടെ ലിവ്-ഇന്‍ പങ്കാളിയായ അഫ്താബ് പൂനാവാല മൃതദേഹം പല കഷണങ്ങളായി വെട്ടിമുറിച്ചു.
കമ്മിറ്റി രൂപീകരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ‘വിവാഹം കഴിക്കുകയോ സ്നേഹിക്കുകയോ ചെയ്യുന്നത് വ്യക്തിപരമായ തീരുമാനമാണ്’ എന്ന് എന്‍സിപി (ശരദ് പവാര്‍) നേതാവ് സുപ്രിയ സുലെ പറഞ്ഞു.
‘സര്‍ക്കാര്‍ യഥാര്‍ഥ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. പ്രധാനമന്ത്രി മോദി യുഎസില്‍ നിന്ന് തിരിച്ചെത്തിയതേയുള്ളൂ, അമേരിക്ക പുതിയ താരിഫുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്, ഇത് നമ്മുടെ രാജ്യത്തെ ബാധിക്കും. സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുകയും സാമ്പത്തിക സാഹചര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം,’ സുലെ പറഞ്ഞു.
ബിജെപിയെ വിമര്‍ശിച്ച സമാജ്വാദി പാര്‍ട്ടി എംഎല്‍എ അബു അസ്മി, സര്‍ക്കാര്‍ മുസ്ലീങ്ങളെ ഉപദ്രവിക്കുന്നതിലും വര്‍ഗീയത പ്രചരിപ്പിക്കുന്നതിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പറഞ്ഞു. ‘ലിവ്-ഇന്‍ ബന്ധങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്കാന് അവര്‍ ആഗ്രഹിക്കുന്നു, പക്ഷേ 18 വയസ്സിന് മുകളിലുള്ള ഒരാള്‍ മിശ്രവിവാഹം കഴിക്കാനോ മതം മാറാനോ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ക്ക് അതില്‍ ഒരു പ്രശ്നമുണ്ട്. ലവ് ജിഹാദ് എന്നൊന്നില്ല,’ അസ്മി പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കില്ലെന്നും ‘ലവ് ജിഹാദ്’ ഒരു മിഥ്യയാണെന്നും കോണ്‍ഗ്രസ് നേതാവ് ഹുസൈന് ദല്‍വായ് വാദിച്ചു. ‘ജനാധിപത്യം എല്ലാവര്ക്കും ഏത് മതവും പിന്തുടരാന് അനുവദിക്കുന്നു. നമ്മുടെ രാജ്യം മതേതരമാണ്, പക്ഷേ ചിലര്‍ നമ്മുടെ സംസ്കാരത്തിന്റെ ഘടനയെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
എത്ര ലവ് ജിഹാദ് കേസുകള്‍ അവര്‍ യഥാര്‍ത്ഥത്തില്‍ കണ്ടിട്ടുണ്ടെന്ന് അവര്‍ കാണിക്കട്ടെ. ഈ ആളുകള്‍ ഹിറ്റ്ലറുടെ സംസ്കാരം നമ്മുടെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു,’ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
രാജ്യത്തുടനീളം ‘ലവ് ജിഹാദ്’ കേസുകള്‍ വര്‍ധിച്ചുവരികയാണെന്ന് സര്‍ക്കാരിന്റെ നീക്കത്തെ ന്യായീകരിച്ചുകൊണ്ട് ബിജെപി എംഎല്‍എ മംഗള്‍ ലോധ ഊന്നിപ്പറഞ്ഞു. ‘ശ്രദ്ധ വാള്‍ക്കറിനെ എത്ര കഷണങ്ങളാക്കി മുറിച്ചെന്ന് നമ്മളെല്ലാം കണ്ടു. മഹാരാഷ്ട്രയില്‍ ഇത്തരം നിരവധി കേസുകളുണ്ട്. ‘ ലോധ പറഞ്ഞു.


