രാജ്യം ഇന്നലെ രണ്ടു സുപ്രധാന വിധി പ്രസ്താവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചിരിക്കുകയാണ്. അതിലൊന്ന് ബംഗാളില്‍ നിന്നാണെങ്കില്‍ മറ്റൊന്ന് നമ്മുടെ സ്വന്തം കേരളത്തില്‍ നിന്നാണ്. കാമുകനെ വിഷംകൊടുത്ത് കൊലപ്പെടുത്തിയ പാറശാല ഷാരോണ്‍രാജ് കൊലക്കേസില്‍ ഒന്നാം പ്രതി ഗ്രീഷമയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നു വിലയിരുത്തി ശിക്ഷ വിധിച്ചിരിക്കുന്ന കോടതി തെളിവു നശിപ്പിച്ച കുറ്റത്തിന് ഗ്രീഷ്മയുടെ അമ്മാവന് നിര്‍മലകുമാരന്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. കൊല്‍ക്കത്ത ആര്‍ജി കര് മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു ക്രൂരമായി കൊന്ന കേസില്‍ പ്രതി സഞ്ജയ് റോയിക്കു ജീവപര്യന്തം ശിക്ഷ വിധിച്ച് സിയാല്‍ദാ അഡിഷണല്‍ ചിഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതി. പ്രതി ജീവിതാന്ത്യം വരെ ജയിലില്‍ തുടരണമെന്നും അരലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിക്കുകയായിരുന്നു. കൂടാതെ, 17 ലക്ഷം രൂപ സര്‍ക്കാര്‍ ഡോക്ടറുടെ കുടുംബത്തിന് നഷ്ട പരിഹാരം നല്‍കണമെന്നും വിധിയിലുണ്ട്. 2022 ഒക്ടോബറിലാണ് ഷാരോണ്‍ കേസിനാസ്പദമായ സംഭവം നടന്നത്. ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും ഇത് ഉറപ്പിക്കുകയും ചെയ്തത്. പിന്നീട് ഷാരോണിനെ എങ്ങിനെയെങ്കിലും ഒഴിവാക്കണമെന്ന ചിന്തയില്‍ നിന്നാണ് മനസാക്ഷി മരവിപ്പിച്ചുകളയുന്ന കൊടുംക്യത്യത്തിലേക്ക് യുവതി എത്തിച്ചേര്‍ന്നത്. സ്വന്തം കു ടുംബത്തിന്റെ പൂര്‍ണ പിന്തുണ കൂടിയായപ്പോള്‍ കാര്യങ്ങളെല്ലാം വിചാരിച്ചതുപോലെ തന്നെ നടക്കുകയായിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിലയിരുത്തി വധശിക്ഷ പ്രഖ്യാപിക്കുമ്പോള്‍ കോടതി നടത്തിയിരിക്കുന്ന നിരീക്ഷണങ്ങള്‍ ഏറെ പ്രസക്തമാണ്. കേവലം 24 വയസുമാത്രം പ്രായമുള്ള അഭ്യസ്തവിദ്യയായ ഒരു യുവതിക്ക് എന്തുകൊണ്ട് പരമാവധി ശിക്ഷ നല്‍കേണ്ടിവന്നുവെന്നതിന്‍രെ കാരണങ്ങള്‍ കോടതി അക്കമിട്ടുനിരത്തുന്നുണ്ട്. മറ്റൊരു വിവാഹാലോചനം വന്നതിന്റെ പേരില്‍ തന്നെ ജീവനുതുല്യം പ്രണയിച്ച യുവാവിനെ ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാന്‍ അതിശക്തമായ ആസൂത്രണങ്ങളാണ് ഗ്രീഷ്മ നടത്തിയിട്ടുള്ളത്. ആദ്യം ജൂസ് ചലഞ്ച് എന്നപേരില്‍ അമിതമായി പാരസെറ്റമോള്‍ കലക്കി നല്കി കുടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സഹിക്കാനാകാത്ത കയ്പ്പ് കാരണം ഷാരോണ്‍ അതു കുടിക്കാതിരുന്നതിനാല്‍ ജീവന് തിരിച്ചുകിട്ടുകയായിരുന്നു. പിന്നീട് ദിവസങ്ങളോളം അന്വേഷണം നടത്തിയാണ് പാരസെറ്റ് എന്ന കീടനാശിനി ഉപയോഗിച്ചാല്‍ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ വിഷാംശം കണ്ടെത്താന്‍ സാധിക്കില്ലെന്നു ഗ്രീഷ്മ കണ്ടെത്തിയതും കൊലപാതകം നടത്തിയതും.
ബ്രൂട്ടല്‍ ആന്റ് ബ്രില്യന്റ് ക്രൈം എന്നാണ് ഈ കേസി നെ കോടതി വിശേഷിപ്പിച്ചത്. സ്നേഹത്തിന്റെ മറവില്‍ നടത്തിയ കൊടുംക്രൂരതയാണ് ഗ്രീഷ്മ നടത്തിയത്. പഠനവും ഭാവിയുമൊക്കെ നശിപ്പിക്കുന്ന തരത്തില്‍ യുവതലമുറ പ്രണയത്തിന്റെ പിന്നാലെ പോകുമ്പോള്‍ അതില്‍ എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടെന്നതാണ് ഇവിടെ ഉയര്‍ന്നുവരുന്ന ചോദ്യം. നെയ്യാറ്റിന്‍കര സംഭവത്തില്‍ ഒരു യുവാവാണ് ഇല്ലാതായെങ്കില്‍ സമീപകാലത്തുതന്നെ ഒട്ടനവധി പെണ്‍കുട്ടികള്‍ക്കും ഇതേഗതിയുണ്ടായിട്ടുണ്ട്. തങ്ങളുടെ ജീവിതം കൂടുതല്‍ മനോഹരമാക്കുന്നതിനും സൗകര്യപ്രദമാക്കുന്നതിനും എന്തും ചെയ്യാന്‍ മടിക്കാത്ത രീതിയിലേക്ക് യുവത്വത്തിന്റെ മനസ്സ് വന്യവല്‍ക്കരിക്കപ്പെട്ടാല്‍ ഈ നാടിന്റെ ഗതി എന്തായിത്തീരുമെന്ന് ഊഹിക്കാന്‍പോലും സാധ്യമല്ല. പഴുതടച്ചുള്ള അന്വേഷണങ്ങളും പാഠമാകുന്ന ശിക്ഷാവിധികളും ഉണ്ടാകുകയെന്നതാണ് ഈ അപകടകരമായ സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ഏക പോംവഴി. ഈ രണ്ടുകാര്യങ്ങളും ഷാരോണ്‍ വധക്കേസില്‍ ഉണ്ടായി എന്നത് ഏറെ ആശ്വാസകരമാണ്.
രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ക്കുവഴിവെച്ച കല്‍ക്കത്ത ആര് ജി കര് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിരയായി കൊല്ലപ്പെട്ട സംഭവം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു. ബംഗാളില്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയ പ്രസ്തുത സംഭവത്തില്‍ സംസ്ഥാനം ഭരിക്കുന്ന മമതാബാനര്‍ജി സര്‍ക്കാറിനെ രാഷ്ട്രീയമായി ഏറെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിക്ക് ഡോകര്‍മാരുടെ സമരപ്പന്തലിലെത്തി മാപ്പുപറയേണ്ട സാഹചര്യം പോലുമുണ്ടായി. പ്രതിക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും പൊലീസില്‍നിന്നും അന്വേഷണം സി.ബി.ഐ ഏറ്റെടുത്തപ്പോള്‍ കുറ്റക്യത്യങ്ങള്‍ നടന്ന സ്ഥലത്ത് മാറ്റങ്ങള്‍ വന്നിരുന്നുവെന്നും കേസ് അട്ടിമറിക്കാന്‍ പ്രാദേശിക പൊലീസ് ശ്രമിച്ചുവെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും വിധി വന്നപ്പോള്‍ മാതൃകാപരമായ ശിക്ഷതന്നെയാണ് ലഭിച്ചിരിക്കുന്നത്. കേരളത്തിലുള്‍പ്പെടെ ഡോക്ടര്‍മാര്‍ക്കെതിരെ പ്രത്യേകിച്ച് ട്രെയിനി ഡോക്ടര്‍മാര്‍ക്കെതിരെ വ്യാപകമായ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന്റെ കാവല്‍ക്കാരായ ഒരു വിഭാഗത്തിന്റെ ജീവന് ഒരുവിലയുമില്ലെന്ന സാഹചര്യം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. അതുകൊണ്ട്തന്നെ ആര്‍ജി കര് മെഡിക്കല്‍ കോളജ് കേസിലെ വിധിന്യായവും പ്രതീക്ഷയോടെയായിരുന്നു രാജ്യം ഉറ്റുനോക്കിയിരുന്നത്. അവിടെയും പ്രതീക്ഷാ നിര്‍ഭരമായ വിധിപ്രസ്താവമാണ് നീതിപീഠത്തില്‍നിന്നുയര്‍ന്നിരിക്കുന്നത്.


