ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന അല്ലാഹുവിൻറെ അതിഥികൾക്ക് സേവനം നൽകുവാനായി ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐവ) വളണ്ടിയര്‍മാർ സജീവമായി രംഗത്തിറങ്ങി.
ഹജ്ജ് മന്ത്രാലയത്തിന്റെ ശക്തമായ നിയന്ത്രണം ഉള്ളതിനാൽ ഈ വര്‍ഷം അസീസിയ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. ഇന്ത്യൻ ഹജ്ജ് മിഷന്റെ കീഴിലുള്ള മെഡിക്കൽ സെൻററുകൾ, പ്രധാന ബസ് സ്റ്റേഷനുകൾ, ഹാജിമാരുടെ താമസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് വളണ്ടിയർമാർ വിവിധ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയത്.

അസീസിയയിലെയും മറ്റുമുള്ള മെഡിക്കൽ സെൻററുകളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളായ ഹാജിമാരെ അറഫാ ദിനത്തിൽ ഇഹ്റാം ചെയ്യിപ്പിച്ച് കൃത്യ സമയത്ത് അറഫയിലേക്ക് എത്തിക്കാനും അവശരായ രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തി കൊടുക്കുന്നതിലും ഐവ വളണ്ടിയർമാർ രാപകല്‍ ഭേദമന്യേ സജീവമായി രംഗത്തിറങ്ങിയിരുന്നു.
കഞ്ഞി, പഴങ്ങൾ, പച്ചക്കറികൾ, ശീതള പാനീയങ്ങൾ, അത്യാവശ്യക്കാർക്ക് ചെരിപ്പ്, കുട തുടങ്ങിയവയും സൗജന്യമായി വിതരണം ചെയ്തു. രോഗികളായ ഹാജിമാരെ പ്രദേശത്തെ പ്രധാന ആശുപത്രികളില്‍ എത്തിക്കുന്നതിനും വീല്‍ചെയറില്‍ ഹറമിലേക്ക് കൊണ്ടുപോകാനും വളണ്ടിയര്‍മാര്‍ സന്നദ്ധരായി.

മക്ക അസീസിയയിൽ ചേർന്ന അനുമോദന പരിപാടിയിൽ വളണ്ടിയർമാർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും അടുത്തവർഷം നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചചെയ്യുകയും ചെയ്തു
ഫദൽ ചേളാരി,സാലിഹ് പഴകുളം,ശരീഫ് കുഞ്ഞു കോട്ടയം, ഷബീർ അലി പുത്തനത്താണി, ഷെഫീഖ് കോട്ടയം, ഷാലിഹ് ചങ്ങനാശേരി,ശിഹാബ് പട്ടാമ്പി,യാസർ കണ്ണനല്ലൂർ, ഫദുൽ വടക്കാങ്ങര, ശുഹൈബ് പഴകുളം, റാഷിദ് തിരുവനന്തപുരം എന്നിവർ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.

ജിദ്ദ ഐവ നേതാക്കളായ സലാഹ് കാരാടൻ, നാസർ ചാവക്കാട് , റിസ്വാൻ അലി, അൻവർ വടക്കാങ്ങര, ഫൈസൽ അരിപ്ര എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ഹാരിസ് കണ്ണീപ്പൊയിൽ അധ്യക്ഷത വഹിച്ചു ഷൈൻ വെമ്പായം സ്വാഗതം പറഞ്ഞു. അബൂബക്കർ വടക്കാങ്ങര ഖിറാഅത്ത് നടത്തി.


