പിന്നോക്ക, ന്യൂനപക്ഷ സമൂഹങ്ങളുടെയും പാർശ്വവൽകൃത വിഭാഗങ്ങളുടെയും ക്ഷേമത്തിന് തടസ്സം നിൽക്കുന്നതും മാനവസമത്വത്തിന് നിരക്കാത്തതും ജനാധിപത്യവിരുദ്ധവുമായ നയങ്ങളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്ന് ലോക്സഭയിൽ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. ധനാഭ്യർത്ഥന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമിതബുദ്ധിയോടൊപ്പം കടന്നുവരുന്ന സാങ്കേതികവിദ്യയിലെ അപകടങ്ങൾ തിരിച്ചറിയാൻ ജാഗ്രത വേണം. ഡിജിറ്റൽ നെറ്റ് വർക്കുകളെ അമിതമായി ആശ്രയിക്കുന്നത് ആപൽക്കരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. സത്യം തന്നെ ഇരയാക്കപ്പെടുന്ന കാലത്ത് ഡീപ് ഫെയ്ക്ക് സിൻഡ്രം ഏറ്റവും വലിയ അപകടമായിത്തീരുകയാണ്. യന്ത്രങ്ങളെപ്പോലെ പെരുമാറുന്ന മനുഷ്യരും മനുഷ്യരെപ്പോലെ പ്രവർത്തിക്കുന്ന യന്ത്രങ്ങളുമാണ് ഈ യാന്ത്രികയുഗത്തിന്റെ മുഖമുദ്ര. കൃത്രിമത്വം വാഴുന്ന കാലമാണ്. പക്ഷെ, ‘കൃത്രിമത്വത്തിന്റെ അടിസ്ഥാനങ്ങളെക്കൊണ്ട് യാഥാർത്ഥ്യത്തെ മറച്ചുപിടിക്കാനാകില്ല, കടലാസു നിർമ്മിത പൂക്കളിൽ നിന്ന് ഒരിക്കലും സുഗന്ധം വരികയുമില്ല.’ ഹിന്ദി കവിത ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.
വിവിധങ്ങളായ അവശതകൾ അനുഭവിക്കുന്നവരെ തിരിച്ചറിഞ്ഞുകൊണ്ടല്ലാതെ സാമൂഹികനീതിയെ പ്രാപിക്കാനാകില്ല. എന്നാൽ തുടർച്ചയായി അവരെ അവഗണിക്കുന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്നത്. അവരുടെ മുമ്പിൽ പുരോഗതിയുടെ സകല കവാടങ്ങളും കൊട്ടിയടക്കുകയാണ്. സാമൂഹികസമാധാനവും സഹവർത്തിത്വവും ഉറപ്പുവരുത്തേണ്ട ബാധ്യത സർക്കാരിനുണ്ട്. വെറുപ്പും വിദ്വേഷവും സ്പർദ്ധയും വർദ്ധിക്കുന്നിടത്ത് ഒരു സാമ്പത്തിക വളർച്ചയും സാധ്യമാവുകയില്ല. മണിപ്പൂരിൽ നിന്ന് പാഠം പഠിക്കാനും അത് പരിഹരിക്കാനും ഇനിയെങ്കിലും കേന്ദ്രസർക്കാർ തയ്യാറാകണം. ആശാവർക്കമാരോട് തുടരുന്ന കടുത്ത അനീതി അവസാനിപ്പിച്ച് അവരെ സർക്കാരിന്റെ മുഴുസമയ ജീവനക്കാരായി അംഗീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുകയും സർക്കാർ ജീവനക്കാർക്കുള്ള ശമ്പളവും മറ്റു ആനുകൂല്യങ്ങളും അവർക്ക് ഉറപ്പാക്കുകയു ചെയ്യണം. രാജ്യത്തിന്റെ പൊതുജനാരോഗ്യ പ്രവർത്തന മേഖലയിൽ ഒഴിച്ചുകൂടാനാകാത്ത പങ്കാണ് ആശാവർക്കർമാർ നിർവഹിക്കുന്നത്. എന്നിട്ടും അവർക്ക് ക്ലിപ്തമായ ശമ്പളമോ സാമൂഹികസുരക്ഷിതത്വമോ ഔദ്യോഗിക അംഗീകാരമോ നൽകുന്നില്ല. സർക്കാർ ജീവനക്കാരായി അംഗീകരിക്കുന്നതിന് പകരം സന്നദ്ധസേവകരെന്ന മുദ്രകുത്തി അവർക്ക് അർഹമായ അവകാശങ്ങൾ നിഷേധിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ശമ്പളവും ഗ്രാറ്റിവിറ്റിയും ജോലിയിൽ നിന്ന് വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് അവരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കാൻ തയ്യാറുണ്ടോ എന്ന് സർക്കാർ സഭയിൽ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
ഹിന്ദി കവിതകൾ ഉദ്ധരിച്ച് നടത്തിയ പ്രസംഗത്തിലെ അഭിപ്രായങ്ങളോട് പ്രതികരിക്കാൻ എഴുന്നേറ്റ മന്ത്രി പിയൂഷ് ഗോയൽ പ്രസംഗത്തിലെ ഹിന്ദി ഭാഷാ പ്രാവീണ്യത്തെ അഭിനന്ദിച്ചു. കേരളത്തിൽ നിന്നുള്ള മുസ്ലിംലീഗ് അംഗം എത്ര നല്ല ഹിന്ദിയിലാണ് സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞപ്പോൾ എന്നാൽ പിന്നെ മന്ത്രിക്ക് തമിഴിലും സംസാരിക്കാമല്ലോ എന്ന് ആദ്ധ്യക്ഷ്യം വഹിച്ച കുമാരി ഷെൽജ അഭിപ്രായപ്പെട്ടതും അതേത്തുടർന്ന് ഡി.എം.കെ അംഗങ്ങൾ ആരവം മുഴുക്കിയതും സഭയിൽ ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നുമുള്ള അംഗങ്ങളുടെ നർമ്മം ചേർത്തുള്ള പ്രതികരണങ്ങൾക്ക് അവസരം സൃഷ്ടിച്ചു.


