മഹാരാഷ്ട്രയിലെ നാസിക് നഗരത്തിൽ കാത്തേ ഗല്ലിയിലുള്ള പീർബാബ ദർഗ പൊളിച്ചുനീക്കണമെന്ന് ഹിന്ദുത്വ സംഘടനകളും പ്രദേശത്തെ ബി.ജെ.പി എം.എൽ.എയും. ദർഗക്ക് സമീപത്തുള്ള അനധികൃത നിർമാണങ്ങൾ ശനിയാഴ്ച നഗരസഭ നീക്കം ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ദർഗയും അനധികൃത നിർമിതിയാണെന്ന് ആരോപിച്ച് ബി.ജെ.പി എം.എൽ.എ ദേവായാനി ഫരൻഡേ രംഗത്തുവന്നത്.
അഡീഷനൽ മുനിസിപ്പൽ കമീഷണർ സ്മിത സഗാഡെ, ഡെപ്യൂട്ടി പൊലീസ് കമീഷണർ കിരൺകുമാർ ചവാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കിയത്. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, പ്രദേശത്ത് തടിച്ചുകൂടിയ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ദർഗയും അനധികൃതമാണെന്ന് ആരോപിച്ച് പൊളിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
റോഡരികിലും പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങൾ നിർമിച്ച് വഖഫ് ബോർഡിന്റെ പേരിൽ അധികാരികളിൽ സമ്മർദം ചെലുത്തുന്ന പതിവ് അനുവദിക്കാനാകില്ലെന്നും ഇത് അവസാനിപ്പിക്കാൻ വഖഫ് നിയമത്തിൽ ഭേദഗതിക്കുള്ള ശ്രമത്തിലാണെന്നും എം.എൽ.എ പറഞ്ഞു.


