വിശുദ്ധ ഖുർആന്‍ സൂക്തങ്ങൾ മുഴുവനും അതിമനോഹരമായി കാലിഗ്രഫിയിൽ സ്വന്തം കൈപ്പടയില്‍ എഴുതി വിസ്മയം തീർത്തിരിക്കുകയാണ് കോഡൂർ വലിയാട് സ്വദേശിനിയായ ഹാജറ.അറബിക് കാലിഗ്രഫിയിൽ പുതുപാതകൾ തേടി വേറിട്ട വഴികളിലൂടെ സഞ്ചരിക്കുകയാണ് ഈ കുടുംബിനി. ഇങ്ങനെയൊരു സ്വപ്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഹാജറ പറയുന്നു. ഏകദേശം ഒരു വർഷം കൊണ്ടാണ് ഇത്തരമൊരു നേട്ടത്തിലേക്ക് ഹാജറ നടന്നു നീങ്ങിയത്. ഭർത്താവ് കുവൈത്ത് കെഎംസിസി മലപ്പുറം മണ്ഡലം വൈസ് പ്രസിഡണ്ട് അല്ലക്കാട്ട് അബ്ദുൽ നാസർ,പിതാവ് ചെമ്മാട് എട്ടുവീട്ടിൽ മുഹമ്മദ് മുസ്തഫ, മാതാവ് അസ്മാബി അരിമ്പ്ര, ഉസ്താദ് കട്ടി ശംസുദ്ധീൻ മുസ്ലിയാർ തുടങ്ങിയവരുടെ പ്രോത്സാഹനം ഈ വലിയ സദുദ്യമത്തിനു കൂടുതൽ ഊർജം പകർന്നു. ഭർതൃ മാതാവ് ഫാത്തിമ, മക്കളായ ഖാലിദ് വാഫി,വഫിയ ഫാത്തിമ, വഫ ഫാത്തിമ എന്നിവർ നിറഞ്ഞ പിന്തുണയോടെ കൂടെ നിന്നതും ഈ നേട്ടത്തിന് വലിയ പ്രചോദനമായി.

വിശുദ്ധ ഖുർആൻ വചനങ്ങൾ,പ്രവാചക വചനങ്ങൾ,അറബിപ്പേരുകൾ എന്നിവ ആകർഷകവും വ്യത്യസ്തവുമായ രൂപങ്ങളിലും രീതികളിലും വരക്കുന്ന ഇവരുടെ സർഗമികവിൽ വിരിയുന്നത് ആരെയും അതിശയിപ്പിക്കുന്നതാണ്.സ്വയം പ്രായത്നത്തിലൂടെ നേടിയെടുത്ത തന്റെ കഴിവിലൂടെ വൈവിധ്യവും ആകർഷണീയവുമായ നിരവധി കാലിഗ്രഫികളാണ് ഇതിനോടകം ഹാജറ പൂർത്തീകരിച്ചത്.
അഫ്ളലുലമക്കു ശേഷം കുടുംബ ജീവിതത്തിലേക്ക് വന്ന ഹാജറ വീട്ടുകാര്യങ്ങളിൽ മുഴുകി മുന്നോട്ട് നീങ്ങുമ്പോഴാണ് അവിചാരിതമായി സ്വന്തം സിദ്ധിയെ തിരിച്ചറിഞ്ഞത്.കൗതുകത്തോടെ തുടങ്ങിയതാണെങ്കിലും വീട്ടുകാർ പ്രോത്സാഹിപ്പിച്ചപ്പോൾ തന്റെ കഴിവിനെ ഗൗരവമായി കൊണ്ടുപോകാൻ തന്നെയാണ് തീരുമാനം.ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടുചുമരിലുമൊക്കെ ഹാജറയുടെ മനോഹരമായ കൈയെഴുത്തുകൾ നിറഞ്ഞ് തുടങ്ങിയിട്ടുണ്ട്.ക്ഷമയും സമയ ബന്ധിതമായ പരിശ്രമവും വേണ്ടുവോളം ആവശ്യമുള്ള മേഖലയാണ് അറബി കലിഗ്രഫിയെന്ന് ഹാജറ പറയുന്നു.
കാലിഗ്രഫിയോടൊപ്പം തന്നെ ഖുർആൻ പഠനവും അധ്യാപനവുമായി സജീവമാണിന്ന്. കാലിഗ്രഫിയുടെ യഥാര്‍ത്ഥ അടിത്തറ വിശുദ്ധ ഖുര്‍ആനിനോട് ചേര്‍ന്ന് നില്ക്കുന്ന ആത്മീയ തലം തന്നെയാണ് അവർ പറയുന്നു.വേങ്ങരയിൽ ശംസുദ്ധീൻ മുസ്ലിയാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മഅ്ഹദ് ദാറുൽ ഖുർആൻ സ്ഥാപനത്തിൽ നിന്നാണ് ഖുർആൻ തജ്വീദ് പഠിച്ചത്. അതേ സ്ഥാപനത്തിൽ അധ്യാപികയായയും പ്രവർത്തിക്കുന്നു.സമസ്ത മുശാവറ അംഗം അബ്ദുറഹ്മാൻ ഫൈസി അരിപ്ര,വലിയാട് മഹല്ല് ഖത്തീബ് അബ്ദുൽ ജലീൽ ബാഖവി പൊടിയാട്, അബ്ദുറഹൂഫ് ഫൈസി കാച്ചിനിക്കാട് എന്നിവരുടെ നേതൃത്യത്തിലാണ് അറബിക് കാലിഗ്രഫിയിൽ തയ്യാറാക്കിയ ഖുർആൻ പരിശോധനക്ക് വിധേയമാക്കിയത്. തന്റെ കൈയ്യെഴുത്തുകൊണ്ടു മനോഹരമാക്കിയ വിശുദ്ധ ഖുർആന്‍ കാലിഗ്രഫി കഴിഞ്ഞ ദിവസം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്ക് മുന്നിൽ സമർപ്പിച്ചിരുന്നു.
ലോകത്ത് ശ്രദ്ധയാകര്‍ഷിക്കപ്പെട്ട പ്രധാന കലാവിഷകാരമായ കാലിഗ്രാഫി ജനകീയമായി മുന്നേറുന്നതും പുതുതലമുറയിൽ പലരും ഈ രംഗത്തേക്ക് കടന്നുവരുന്നതും ഏറെ സന്തോഷകരമാണ്.ഇനിയും മികച്ച രീതിയിലുള്ള സർഗസൃഷ്ടികൾ വരച്ച് കാലിഗ്രഫി രചനയിൽ വിസ്മയം തീർക്കാനുള്ള പണിപ്പുരയിലാണ് കുടുംബിനികൂടിയായ ഹാജറ.


