പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൂട്ടി നിശ്ചയിക്കാത്ത വാര്‍ത്താസമ്മേളനങ്ങളില്‍ നിന്ന് ബോധപൂര്‍വ്വം വിട്ടുനില്‍ക്കുന്നതിനെ ന്യായീകരിച്ച വിദേശകാര്യ മന്ത്രാലയത്തിന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ കടുത്ത വിമര്‍ശനം. മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ഉന്നയിച്ച വാദങ്ങള്‍ അങ്ങേയറ്റം ബാലിശവും ജനാധിപത്യ വിരുദ്ധവുമാണെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ന്യൂസിലന്‍ഡ് സന്ദര്‍ശന വേളയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് വിവാദങ്ങള്‍ക്ക് ആസ്പദമായ സംഭവം ഉണ്ടായത്. പ്രധാനമന്ത്രി എന്തുകൊണ്ട് വാര്‍ത്താസമ്മേളനങ്ങളെ അഭിമുഖീകരിക്കുന്നില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, നരേന്ദ്ര മോദി ഒരു ‘പക്കാ ഇന്ത്യന്‍ രാഷ്ട്രീയക്കാരന്’ ആണെന്നും വോട്ടര്‍മാരുമായി നേരിട്ട് സംവദിക്കാനാണ് അദ്ദേഹം താല്പര്യപ്പെടുന്നതെന്നുമാണ് മന്ത്രാലയ വക്താവ് വിശദീകരിച്ചത്.ഇന്ത്യയിലെ ഭൂരിഭാഗം വോട്ടര്‍മാരും ഗ്രാമീണരാണെന്നും അതിനാല്‍ മാധ്യമങ്ങള്‍ എന്ന ‘ഇടനിലക്കാര്‍’ വഴി അവരോട് സംസാരിക്കാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നില്ലെന്നുമുള്ള വിചിത്ര വാദവും ഉദ്യോഗസ്ഥന് ഉയര്‍ത്തുകയുണ്ടായി. ഇത്തരം നേരിട്ടുള്ള സമ്പര്‍ക്കമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു മന്ത്രാലയത്തിന്റെ അവകാശവാദം.
എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് സഞ്ജയ് കപൂര്‍, ജനറല്‍ സെക്രട്ടറി രാഘവന് ശ്രീനിവാസന്, ട്രഷറര്‍ തെരേസ റഹ്മാന് എന്നിവര്‍ സംയുക്തമായി ഒപ്പിട്ട പ്രസ്താവനയിലാണ് സംഘടന തങ്ങളുടെ ശക്തമായ നിലപാട് വ്യക്തമാക്കിയത്.
‘ജനാധിപത്യ സംവിധാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ക്ക് സ്വതന്ത്ര മാധ്യമങ്ങളിലൂടെ ജനങ്ങളോട് മറുപടി പറയാന്‍ നിയമപരമായ ബാധ്യതയുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള ഏകപക്ഷീയമായ ആശയവിനിമയങ്ങള്‍ ഒരിക്കലും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് പകരമാകില്ല.’ – എഡിറ്റേഴ്സ് ഗില്‍ഡ്
വിദേശകാര്യ മന്ത്രാലയത്തിന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളിയ ഗില്‍ഡ്, നഗര-ഗ്രാമ ഭേദമന്യേ ജനങ്ങളെ ബാധിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് ഭരണാധികാരികള്‍ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടി. ഇത്തരം ബാലിശമായ ന്യായീകരണങ്ങള്‍ രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്നും ഗില്‍ഡ് മുന്നറിയിപ്പ് നല്കി.
പ്രധാനമന്ത്രി വാര്‍ത്താസമ്മേളനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. മുന്‍പ് മോദിയോട് ഇതേക്കുറിച്ച് ചോദ്യം ഉന്നയിച്ച നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തക ഹെല്ലെ ലിങ് ഈ വിഷയത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രതയെ സ്വാഗതം ചെയ്തു. മാധ്യമ സ്വാതന്ത്ര്യമുള്ള രാജ്യങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കടമയുണ്ടെന്ന് അവര്‍ വ്യക്തമാക്കി.മന്ത്രാലയത്തിന്റെ വിശദീകരണത്തിനെതിരെ രാജ്യത്തിനകത്തും രാഷ്ട്രീയ പ്രതിഷേധം ശക്തമാണ്. ഇത്തരം ന്യായീകരണങ്ങള്‍ ജനാധിപത്യപരമായി അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പവന് ഖേര പ്രതികരിച്ചപ്പോള്‍, ഇന്ത്യന്‍ മാധ്യമങ്ങളെ രാജ്യാന്തര തലത്തില്‍ പരിഹാസ്യമാക്കുന്ന നടപടിയാണിതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥ് വിമര്‍ശിച്ചു.മോദിയുടെ മെല്‍ബണ്‍ സന്ദര്‍ശനത്തിനിടെ നടന്ന പ്രവാസി സംഗമത്തെ ഓസ്ട്രേലിയന്‍ മാധ്യമമായ സ്കൈ ന്യൂസും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത് നയതന്ത്രമല്ല, മറിച്ച് വെറും രാഷ്ട്രീയക്കളിയാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. 2019-ല്‍ അമേരിക്കയില്‍ വച്ച് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാനമായി മോദി പങ്കെടുത്ത ‘ഹൗഡി മോദി’ പരിപാടിയോടാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിനെ ഉപമിച്ചത്. അന്ന് മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ പരസ്യമായി ഇടപെട്ടതിന് മോദിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.


