തെക്കൻ ലെബനൻ: തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ രണ്ടു കുട്ടികളും രണ്ടു ആരോഗ്യപ്രവർത്തകരുമടക്കം 11 പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ കഫാർ റെമാൻ പട്ടണത്തിലെ ജനവാസ കേന്ദ്രത്തിന് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായതെന്ന് ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻ.എൻ.എ (NNA) റിപ്പോർട്ട് ചെയ്തു.
ജനവാസ മേഖലകളിലും ആംബുലൻസിനും നേരെ ആക്രമണം
കഫാർ റെമാനിലെ ഒരു പാർപ്പിട സമുച്ചയത്തിന് നേരെ ഇസ്രായേലി യുദ്ധവിമാനങ്ങൾ നടത്തിയ ബോംബാക്രമണത്തിലാണ് രണ്ട് കുട്ടികൾ ഉൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ടത്. ഇതിന് തൊട്ടുപിന്നാലെ, പ്രദേശത്ത് സർവീസ് നടത്തുകയായിരുന്ന മെഡിക്കൽ വാഹനത്തിന് നേരെ നടന്ന ഇസ്രായേലി ഡ്രോൺ ആക്രമണത്തിലാണ് രണ്ട് ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടത്.
കൂടാതെ, ദെയ്ർ അൽ-സഹ്റാനി പട്ടണത്തിലെ ജനവാസ മേഖലയിലും രാത്രി വൈകി ഇസ്രായേൽ വ്യോമാക്രമണം നടത്തി. പ്രദേശം ഒഴിഞ്ഞുപോകാൻ നിർബന്ധിത മുന്നറിയിപ്പ് നൽകിയ ശേഷമായിരുന്നു ആക്രമണം. ഹിസ്ബുള്ളയുടെ ഡ്രോൺ കേന്ദ്രത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം. കഴിഞ്ഞ ദിവസം നബതിയേഹ് ജില്ലയിലെ അറബ് സലിമിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സമാധാന കരാറുകൾ കടലാസിലൊതുങ്ങി; അനിശ്ചിതത്വത്തിൽ ജനങ്ങൾ
യു.എസ്. മധ്യസ്ഥതയിൽ ജൂണിൽ ഇസ്രായേലും ലെബനനും തമ്മിൽ ഒപ്പുവെച്ച “പൈലറ്റ് സോൺ” കരാർ നിലനിൽക്കെയാണ് വീണ്ടും അതിക്രമങ്ങൾ രൂക്ഷമായിരിക്കുന്നത്. ലെബനൻ സൈന്യത്തിന് ഹിസ്ബുള്ളയെ നിരായുധീകരിക്കാനും ഇസ്രായേൽ സൈന്യത്തിന് ഘട്ടംഘട്ടമായി പിൻവാങ്ങാനുമുള്ള പരീക്ഷണ മേഖലകളായാണ് പൈലറ്റ് സോണുകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇസ്രായേൽ സൈന്യം കൂടുതൽ പിൻവാങ്ങാൻ തയ്യാറാകാത്തതിനെ തുടർന്ന് നയതന്ത്ര ചർച്ചകൾ പൂർണമായും സ്തംഭിച്ച മട്ടാണ്.
കരാറിന് ശേഷം സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തി വീടുകൾ പുനർനിർമിക്കാൻ തുടങ്ങിയ തെക്കൻ ലെബനനിലെ ജനങ്ങൾ ഇപ്പോൾ വീണ്ടും ഭീതിയുടെ നിഴലിലാണ്. തെക്കൻ ലെബനനിൽ ഇസ്രായേൽ പുതിയ യുദ്ധനിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അൽ ജസീറ റിപ്പോർട്ടർ സെയ്ന ഖോദർ ചൂണ്ടിക്കാട്ടി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം ഇപ്പോൾ മൃതദേഹങ്ങൾ പുറത്തെടുക്കുന്ന തിരച്ചിലായി മാറിയെന്നും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.


