ടെഹ്റാന്: കഴിഞ്ഞ ജൂണില്‍ ഇസ്രയേല്‍ ആരംഭിച്ച ഏകപക്ഷീയ യുദ്ധത്തിനിടെ തനിക്കും പരിക്കേറ്റതായി ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന് വെളിപ്പെടുത്തി. ദേശീയ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. 12 ദിവസം നീണ്ടുനിന്ന ആക്രമണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് കാല്‍മുട്ടിന് സമീപം പരിക്കേറ്റുവെന്നാണ് വിശദീകരണം.
‘രക്തം കട്ടപിടിച്ച് കിടക്കേണ്ടി വന്നു. എന്നാല്‍ അതിനെ അതിജീവിച്ചു. ഞാനുള്‍പ്പെടെ ഇറാനിലെ ഉന്നതരെ വധിക്കാനായിരുന്നു ഇസ്രയേലിന്റെ ശ്രമം, പക്ഷേ അത് വിജയിച്ചില്ല. നിയമവിരുദ്ധവും അധാര്‍മികവുമായ ആക്രമണമായിരുന്നു അത്. ഇസ്രയേലിനെ എനിക്ക് ലവലേശം ഭയമില്ല,’ എന്നും പെസഷ്കിയാന് പറഞ്ഞു.
അദ്ദേഹത്തിന് പരിക്കേറ്റുവെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതാദ്യമായാണ്. ടെഹ്റാനിലെ രഹസ്യ കേന്ദ്രത്തിലെ ഭൂഗര്‍ഭ അറയില്‍ ഇറാന് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ചേരുന്നതിനിടെയായിരുന്നു ആക്രമണം. ബോംബാക്രമണത്തിന് പിന്നാലെ എമര്‍ജന്‍സി പാതയിലൂടെ പെസഷ്കിയാനടക്കമുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു.
പെസഷ്കിയാന് പരിക്കേറ്റത് കാലിനാണ്. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, ജുഡീഷ്യറി തലവന്‍ മൊഹ്സേനി എജെയ് എന്നിവരുള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ടെഹ്റാന്റെ പടിഞ്ഞാറന്‍ മേഖലയിലുണ്ടായ മിസൈലാക്രമണമാണ് അപകടത്തിന് കാരണമായത്.
ഹിസ്ബുള്ള നേതാവ് ഹസന് നസ്രള്ളയെ കൊലപ്പെടുത്തിയ രീതിയിലായിരുന്നു പെസഷ്കിയാനെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ പദ്ധതി. അദ്ദേഹം ഉണ്ടായിരുന്ന കെട്ടിടത്തിലെ വായുസഞ്ചാരം തടഞ്ഞ ശേഷം വിഷപ്പുക നിറയ്ക്കാനായിരുന്നു ശ്രമം. ഇതിന് ആറു മിസൈലുകള്‍ പ്രയോഗിച്ചെങ്കിലും, രഹസ്യ പാത ഉണ്ടായിരുന്നതിനാല്‍ പെസഷ്കിയാനടക്കമുള്ളവര്‍ രക്ഷപ്പെട്ടു. 2024ല്‍ ഹസന് നസ്രള്ളയെ സമാനമായ രീതിയില്‍ മിസൈല്‍ ആക്രമണത്തില്‍നിന്നുള്ള വിഷപ്പുക ശ്വസിപ്പിച്ചാണ് കൊലപ്പെടുത്തിയിരുന്നത്.


