ലഖ്നൗ: ഹോളി ആഘോഷവും വെള്ളിയാഴ്ച നമസ്കാരവും സംബന്ധിച്ച് സംഭൽ ഡിഎസ്പിയുടെ വിവാദപ്രസ്താവന ആവർത്തിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹോളി വർഷത്തിലൊരിക്കൽ മാത്രമേ ഉണ്ടാവുകയുള്ളു എന്നും എന്നാൽ വെള്ളിയാഴ്ച പ്രാർത്ഥന എല്ലാ ആഴ്ചയും നടക്കാറുണ്ടെന്നുമാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.
മാർച്ച് 14 ന് ഹോളിയും പുണ്യമാസമായ റമദാനിലെ വെള്ളിയാഴ്ച പ്രാർത്ഥനകളും ഒരുമിച്ച് വരുന്നതിനാൽ സാമുദായിക ഐക്യം ഉറപ്പാക്കാൻ മാർച്ച് 6 ന് സംഭൽ കോട്വാലി പൊലീസ് സ്റ്റേഷനിൽ ഒരു സമാധാന സമിതി യോഗം ചേർന്നിരുന്നു. ഇതിലാണ് സംഭൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) അനുജ് ചൗധരി വിവാദപരാമർശം നടത്തിയത്. “നിറങ്ങളുടെ ഉത്സവം വർഷത്തിൽ ഒരിക്കൽ മാത്രമേ വരുന്നുള്ളൂ. അതേസമയം വെള്ളിയാഴ്ച നമസ്കാരം ഒരു വർഷത്തിൽ 52 തവണ വരുന്നു. അതിനാൽ വെള്ളിയാഴ്ച നമസ്കാരത്തിന് പോകുമ്പോൾ അവരുടെ മേൽ നിറങ്ങൾ വീഴുന്നത് മുസ്ലിം സഹോദരങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിൽ തെരുവുകളിലെ ഹോളി ആഘോഷങ്ങൾ ശമിക്കുന്നത് വരെ വീടിനുള്ളിൽ തന്നെ കഴിയാൻ ഞാൻ ഉപദേശിക്കുന്നു,” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതാണ് യോഗിയും ആവർത്തിച്ചത്.
“ഉത്സവ വേളകളിൽ നമ്മൾ പരസ്പരം വികാരങ്ങളെ ബഹുമാനിക്കണം. എല്ലാ വെള്ളിയാഴ്ചയും നമസ്കാരം നടത്താറുണ്ട്, പക്ഷേ ഹോളി വർഷത്തിൽ ഒരിക്കൽ മാത്രമേ വരുന്നുള്ളൂ. നമസ്കാരം വൈകിപ്പിക്കാം, വെള്ളിയാഴ്ച പ്രാർത്ഥന കൃത്യസമയത്ത് നടത്തണം നിന്നുള്ളവർക്ക് വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് അത് ചെയ്യാം. നമസ്കാരത്തിനായി പള്ളിയിൽ പോകണമെന്ന് നിർബന്ധമില്ല,” ആദിത്യനാഥ് പറഞ്ഞു.
സംഭൽ ഡിഎസ്പിയുടെ പ്രസ്താവനയിൽ ഉത്തർപ്രദേശിലെ പ്രതിപക്ഷവും മുസ്ലിം മതനേതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. യോഗി ആദിത്യനാഥ് സർക്കാരിലെ ഉദ്യോഗസ്ഥർ ബിജെപിയുടെ ഏജന്റുമാരായി പ്രവർത്തിക്കുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു.


