ശ്വാസകോശങ്ങളിൽ ന്യുമോണിയ ബാധിച്ച് മൂന്നാഴ്ചയായി ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മാർപാപ്പ ചില ജോലികൾ നിർവഹിക്കുകയും ഒരു ദിവസത്തിന്റെ ഭൂരിഭാഗവും ചാരുകസേരയിൽ സമയം ചെലവഴിക്കുകയും ചെയ്തതായി മെഡിക്കൽ ബുള്ളറ്റിനിലൂടെ വത്തിക്കാൻ അധികൃതർ അറിയിച്ചു.
ബുധനാഴ്ച മാർപാപ്പക്ക് ശ്വാസതടസം അനുഭവപ്പെട്ടില്ലെന്നും എന്നാൽ, അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
ഫെബ്രുവരി 27നാണ് അവസാനമായി മാർപാപ്പ ജോലികൾ ചെയ്തിരുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് മാർച്ച് നാലിന് മാർപാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഫെബ്രുവരി 14നാണ് ശ്വാസതടസത്തെ തുടർന്ന് 88കാരനായ ഫ്രാൻസിസ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


