ഇസ്രായേല്‍-ഫലസ്തീന് വിഷയത്തില്‍ മോദി സര്‍ക്കാരിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി. വിഷയത്തില്‍ കേന്ദ്രം അഗാധമായ നിശബ്ദത കാണിക്കുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.
ധാര്‍മിക, മാനുഷിക മൂല്യങ്ങളോട് പിന്തിരിഞ്ഞു നില്ക്കുന്നു. ഭരണഘടനാ മൂല്യങ്ങളോ നയതന്ത്രപരമായ താല്പര്യങ്ങളോ അല്ല, ഇസ്രായേല്‍ നേതാവ് ബിന്യാമിന് നെതന്യാഹുവുമായുള്ള മോദിയുടെ വ്യക്തിപരമായ ബന്ധങ്ങളാണ് ഇന്ത്യയുടെ നിലപാട് രൂപപ്പെടുത്തിയത്. ഈ രീതി അംഗീകരിക്കാനാവില്ല. ഇന്ത്യയുടെ വിദേശനയത്തെ നയിക്കാന്‍ അതിന് കഴിയില്ല. യുഎസ് ഉള്‍പ്പെടെയുള്ള മറ്റിടങ്ങളിലും സമാനമായ സമീപനങ്ങള്‍ അപമാനകരമായ രീതിയില്‍ മോദി സര്‍ക്കാര്‍ അവസാനിച്ചിട്ടുണ്ട്.
1988ല്‍ ഇന്ത്യ ഫലസ്തീന് രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. എന്നാല്‍ 2023 ഒക്ടോബറില്‍ ശത്രുത പൊട്ടിപ്പുറപ്പെട്ടതിനുശേഷം കേന്ദ്രം അതിനോട് വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്.- സോണിയ ഗാന്ധി കുറിച്ചു.
ഒക്ടോബര്‍ 7ലെ ഇസ്രായേലിന്റെ പ്രവൃത്തി വംശഹത്യയില്‍ കുറഞ്ഞതല്ല. ഫ്രാന്‍സ്, യുകെ, കാനഡ, പോര്‍ച്ചുഗല്‍, ആസ്ത്രേലിയ എന്നിവയുള്‍പ്പെടെ 150ലധികം യുഎന്‍ അംഗരാജ്യങ്ങള്‍ ഇപ്പോള്‍ ഫലസ്തീനെ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ ഇസ്രായേലുമായി ഒരു ഉഭയകക്ഷി നിക്ഷേപ കരാറില്‍ ഒപ്പുവെച്ചതായും പലസ്തീനികള്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന തീവ്ര വലതുപക്ഷ ധനമന്ത്രിക്ക് ആതിഥേയത്വം വഹിച്ചതായും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ഫലസ്തീന് വിഷയത്തെ വെറും വിദേശനയമായി കാണരുതെന്നും ഫലസ്തീനോടുള്ള സഹാനുഭൂതിയെ പ്രാവര്‍ത്തികമാക്കേണ്ടത് നമ്മുടെ കടമയാണെന്നും ലേഖനത്തില്‍ പറയുന്നു.


