കാഠ്മണ്ഡു ഫേസ്ബുക്ക്, എക്സ്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് ഉള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നേപ്പാളില്‍ നിരോധനം. രാജ്യത്ത് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാലാണ് കെ.പി. ശര്‍മ്മ ഒലി സര്‍ക്കാരിന്റെ നടപടി. രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ സോഷ്യല്‍ മീഡിയ സൈറ്റുകളും പ്രവര്‍ത്തനരഹിതമാക്കാന്‍ നേപ്പാള്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഓഗസ്റ്റ് 28ന് ഏഴ് ദിവസത്തെ സമയപരിധി നിശ്ചയിച്ചത്. ബുധനാഴ്ച രാത്രി സമയപരിധി അവസാനിച്ചതോടെയാണ് നടപടി ആരംഭിച്ചത്. വെള്ളിയാഴ്ച മുതല്‍ ഫേസ്ബുക്ക്, എക്സ്, ഇന്‍സ്റ്റാഗ്രാം അടക്കമുള്ള ജനപ്രിയ ആപ്പുകള്‍ ലഭ്യമല്ല. ഇത് യുവാക്കളില്‍ പ്രതിഷേധം രൂക്ഷമാക്കി.
കാഠ്മണ്ഡുവില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നു. തുടര്‍ന്ന് നഗരത്തിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും നേതാക്കളുടെ വസതികളുടെയും പരിസരങ്ങളില്‍ കര്‍ഫ്യൂ നീട്ടി. ദേശീയ പതാകകള്‍ വീശി പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി; സോഷ്യല്‍ മീഡിയ നിരോധനത്തെയും അഴിമതിയെയും എതിര്‍ത്ത മുദ്രാവാക്യങ്ങളും മുഴങ്ങി. രാഷ്ട്രപതിയുടെ ശീതള്‍ നിവാസ്, മഹാരാജ്ഗഞ്ച്, ലെയ്ഞ്ചൗറിലെ ഉപരാഷ്ട്രപതിയുടെ വസതി, സിംഗപ്പൂര്‍ ദര്‍ബാറിന്റെ എല്ലാ സ്ഥലങ്ങളും, ബലുവത്തറിലെ പ്രധാനമന്ത്രിയുടെ വസതി, പരിസര പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ പ്രധാന സര്‍ക്കാര്‍, മേഖലകളിലേക്ക് കര്‍ഫ്യൂ വ്യാപിപ്പിച്ചതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണെന്നാരോപിച്ച് ആക്ടിവിസ്റ്റുകളും രംഗത്തെത്തി. സര്‍ക്കാര്‍ നിര്‍ദേശിച്ച രജിസ്ട്രേഷന് വ്യവസ്ഥകള്‍ അതിയായി കടന്നുകയറ്റപരമാണെന്നും പല കമ്പനികള്‍ക്കും പ്രായോഗികമല്ലെന്നും അവര്‍ ആരോപിച്ചു. ജൂലൈയില്‍ ഓണ്‍ലൈന്‍ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ടെലിഗ്രാമിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.


