വിവാഹ അനുബന്ധ ചടങ്ങിന് പോയി മടങ്ങുകയായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘത്തെ നടുറോഡിൽ പാതിരാത്രി പൊലീസ് ഓടിച്ച് തല്ലിയതായി പരാതി. കഴിഞ്ഞ ദിവസം വിവാഹിതരായ ബന്ധുവിന്റെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന കോട്ടയം സ്വദേശികൾക്കാണ് പത്തനംതിട്ടയിൽവെച്ച് മർദനമേറ്റത്.
ഓടെടാ എന്നു പറഞ്ഞ് ഓടിച്ചിട്ട് തലുകയായിരുന്നുവെന്ന് അടിയേറ്റവർ പറഞ്ഞു. ഇയാളുടെ അനുജത്തിയെയും പൊലീസ് അടിക്കാൻ ശ്രമിച്ചപ്പോൾ മറ്റൊരു സഹോദരൻ വട്ടംനിന്നാണ് രക്ഷിച്ചത്. ഇദ്ദേഹത്തിനും പൊതിരെ തല്ലുകിട്ടി. ഇതിനിടെ സഹോദരി മറിഞ്ഞ് വീണ് തോളെല്ല് പൊട്ടി. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവാഹസംഘം സഞ്ചരിച്ച ട്രാവലർ വാഹനത്തിൽ പത്തനംതിട്ടയിൽ ഇറങ്ങാനുള്ളവരും ഉണ്ടായിരുന്നു. ഇതിനാണ് ഇന്നലെ രാത്രി 11മണിയോടെ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വാഹനം നിർത്തിയത്. 20 അംഗ സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്.
ഇതിനിടെ കൂട്ടത്തിലുള്ള കുട്ടികൾ മൂത്രമൊഴിക്കാൻ ഇറങ്ങി. ഈ സമയത്താണ് പൊലീസ് വാഹനം ചീറിപ്പാഞ്ഞുവന്ന് അകാരണമായി വളഞ്ഞിട്ട് തല്ലിയത്. ഒന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ മർദിക്കുകയായിരുന്നുവെന്ന് അടിയേറ്റവർ പറഞ്ഞു.
തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പരാതി പരിശോധിക്കട്ടെയെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.


