റായ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷയും ഒരാള്‍ക്ക് ജീവപര്യന്തം തടവും വിധിച്ച് ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലെ അതിവേഗ വിചാരണ കോടതി. അഡീഷണല്‍ സെഷന്‍സ് ജഡ്ജി മമത ഭോജ്വാനിയാണ്കേസില്‍ വിധി പറഞ്ഞത്. 2021 ജനുവരി 29 നായിരുന്നു ക്രൂരകൃത്യം. 16 കാരിയായ പെണ്‍കുട്ടിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കല്ലു കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനെയും ഒപ്പമുണ്ടായിരുന്ന നാലു വയസുള്ള കുട്ടിയേയും പ്രതികള്‍ കൊലപ്പെടുത്തിയിരുന്നു.
അതിക്രൂരവും മനുഷ്യത്വരഹിതവും നീചവുമായ പ്രവൃത്തിയാണ് പ്രതികളുടേതെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതികളായ സാന്ത്രം മജ്വാര് (49), പര്‍ദേശി റാം (39), ആനന്ദ് റാം പണിക (29) , അബ്ദുള്‍ ജബ്ബാര്‍ (34), അനില്‍ കുമാര്‍ സാര്‍ത്തി (24) എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 302 (കൊലപാതകം), 376 (2) ജി (കൂട്ടബലാത്സംഗം), പോക്സോ, എസ് സി-എസ് ടി അതിക്രമങ്ങള്‍ തടയല്‍ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ.
അതേസമയം കേസിലെ മറ്റൊരു പ്രതിയായ ഉമാശങ്കര്‍ യാദവിനെ (23) ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉള്ളതിനാലാണ് ഇയാളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്.
പിതാവിനെയും സഹോദരിയേയും കാണാനില്ലെന്ന് പറഞ്ഞ് സഹോദരന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പ്രതികള്‍ പിടിയിലാവുകയായിരുന്നു.
മുഖ്യപ്രതിയായ സാന്ത്രം മജ്വാര് മുമ്പ് പെണ്‍കുട്ടിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പെണ്‍കുട്ടിയെ രണ്ടാം ഭാര്യയാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനായി ഇയാള്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയും വീട്ടുകാരും അതിന് വഴങ്ങിയില്ല. ഈ വൈരാഗ്യത്തിലാണ് പ്രതിയും കൂട്ടാളികളും പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.


