കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ആധുനിക വൽക്കരിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടം ഉടനെ പൊളിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. ഉത് സംബന്ധിച്ച ഉത്തരവ് അടുത്തയാഴ്ച പുറപ്പെടുവിക്കും.
ടെണ്ടർ നടപടികൾ പൂർത്തിയാക്കി പൊളിക്കൽ ആരംഭിക്കും. കെ എസ് ആർ ടി സി യുടേയും വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പരസ്പരം വച്ചുമാറാനുള്ള ആലോചന ഉപേക്ഷിച്ചു.
ഇതനുസരിച്ച് ധാരണാപത്രത്തിലും മാറ്റം വരുത്തും. തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി രാജീവ്, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കാരിക്കാമുറിയിലെ ഭൂമിയിൽ 2.9 ഏക്കറാണ് പുതിയ ടെർമിനലിന്റെ നിർമ്മാണത്തിനായി കെ എസ് ആർ ടി സി നൽകുക. നിർമ്മാണം പൂർത്തിയാകുമ്പോൾ പുറത്തേക്കുള്ള വഴിയും ടെർമിനലിന്റെ ഭാഗമാകും.
പുതിയ ടെർമിനലിലെ ആറ് ബസ് ബേകൾ കെ എസ് ആർ ടി സിക്ക് മാത്രമായി ഉപയോഗിക്കാൻ വിട്ടുനൽകും. സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, ജീവനക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവയും ഒരുക്കും. ഗാരേജ് മാറ്റി സ്ഥാപിക്കും.
യൂസർ ഫീ നൽകുന്നതിൽ നിന്ന് കെ എസ് ആർ ടി സിയെ ഒഴിവാക്കും. പുതിയ ടെർമിനലിൽ വരുമാന സൃഷ്ടിക്കുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തും. വൈറ്റില ടെർമിനലിൽ കെ എസ് ആർ ടി സിക്ക് ഉപയോഗാവകാശവും സ്റ്റേഷൻ മാസ്റ്റർ ഓഫീസ് സൗകര്യങ്ങളും നൽകും.
കെ എസ് ആർ ടി സി ബസുകൾക്കും സ്വകാര്യ ബസുകൾക്കും കയറാൻ കഴിയുന്ന വിധം വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാതൃകയിലുള്ള കെട്ടിടം നിർമിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണച്ചുമതല.കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) 12 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.


