തൃശൂരിലെ ബാങ്ക് കവര്‍ച്ച പിടിക്കപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തോടെ ആസൂത്രിതമായി നടത്തിയതെന്ന് പൊലീസ് കണ്ടെത്തല്‍. ഇന്ന് രാത്രി വീട്ടില്‍വെച്ചാണ് പ്രതി റിജോ ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കവര്‍ച്ച നടത്തുന്നതിന്റെ മൂന്ന് ദിവസം മുമ്പ് എടിഎം കാര്‍ഡ് സംബന്ധിച്ച കാര്യത്തിനായി പ്രതി ബാങ്കിലെത്തിയിരുന്നു. ഇത് അന്വേഷണത്തില്‍ സഹായകരമായെന്ന് ഡിവൈഎസ്പി പറഞ്ഞു.
പ്രതി ആഴ്ചകള്‍ക്ക് മുമ്പ് തന്നെ കവര്‍ച്ചക്ക് തീരുമാനമെടുത്തിരുന്നു. വളരെ കൃത്യമായ നിരീക്ഷണത്തിലൂടെ ബാങ്കിന്റെ പ്രവര്‍ത്തനം മനസ്സിലാക്കിയാണ് പ്രതി കവര്‍ച്ച നടത്തിയത്. വലിയ സാമ്പത്തിക ബാധ്യതയാണ് കവര്‍ച്ച നടത്താന്‍ കാരണമെന്നാണ് പ്രതി മൊഴി നല്‍കിയത്. റിജോയുടെ ഭാര്യ വിദേശത്താണ്. സാമ്പത്തിക ബാധ്യത എന്തൊക്കെയാണ് എന്നതിനെ സംബന്ധിച്ചും കവര്‍ച്ചക്ക് മറ്റാരുടെയങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നത് സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.
സംഭവം നടന്ന് 36 മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രതി പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് 10 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. ചാലക്കുടിക്കടുത്ത് പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. കറുത്ത ഹെല്‍മെറ്റും ജാക്കറ്റും കയ്യുറകളും ധരിച്ചായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങളും ഇയാള്‍ സഞ്ചരിച്ച ബൈക്കിന്റെ വിവരങ്ങളും അടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.
പ്രതിയുടെ ശരീരഘടനയും ഷൂവിന്റെ നിറവും അന്വേഷണത്തില്‍ നിര്‍ണായകമായി. പ്രതി വസ്ത്രം പല തവണ മാറിയെങ്കിലും ഷൂ മാറ്റിയിരുന്നില്ല. കുടവയറുള്ള ശരീരഘടന സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചു. പ്രതിക്ക് 40 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുണ്ട് എന്നാണ് പ്രാഥമിക വിവരം. ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. പൊലീസ് വീട്ടിലെത്തിയപ്പോഴും ആദ്യം കുറ്റം നിഷേധിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. പൊലീസ് തെളിവ് നിരത്തിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.


