കൊച്ചി: പുറംകടലിൽ എംഎസ്സി എൽസ 3 കപ്പല്‍ മുങ്ങിയതിൽ പൊലീസ് കേസെടുത്തു. ഫോർട്ട് കൊച്ചി കോസ്റ്റല്‍ പൊലീസാണ് കേസെടുത്തത്. കപ്പൽ ഉടമ, കപ്പലിലെ ക്രൂ എന്നിവരാണ് പ്രതികൾ. ഭാരതീയ ന്യായ്സംഹിതയിലെ 282,285,286,287,288,3(5) വകുപ്പുകൾ പ്രകാരമാണ് കേസ്. മെയ് 25നാണ് കൊച്ചി തീരത്തിന് സമീപം കപ്പല്‍ മുങ്ങി അപകടമുണ്ടാകുന്നത്. അറുനൂറിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് വലിയ നാശനഷ്ടങ്ങളുണ്ടായത്.
കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും സംസ്ഥാന സർക്കാരും തമ്മിൽ നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ അതിന് ശേഷം കേസെടുക്കാത്തതിനെതിരെ വ്യാപക പ്രതിഷേധവും വിമർശനങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. MSC എൽസ 3 യുടെ ഷിപ്പ് മാസ്റ്ററാണ് കേസിൽ രണ്ടാം പ്രതി.
തെക്കൻ തീരത്ത് വൻ പാരിസ്ഥിതിക ഭീതി ഉയർത്തി ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് കപ്പൽ മുങ്ങിയത്. മുങ്ങിപ്പോയ കണ്ടെയ്നറുകളിലുള്ള കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കളും കപ്പലിൽനിന്നുണ്ടായ ഇന്ധനചോർച്ചയും കടലിനും തീരത്തിനും ഭീഷണി ഉയർത്തിയിരുന്നു.


