സാൻ ഫ്രാൻസിസ്കോ: ചാറ്റ് ജി പി ടി പ്ലാറ്റ്ഫോമിൽ പരസ്യങ്ങൾ ഉൾപ്പെടുത്താൻ ഒരുങ്ങി ഓപ്പൺ എഐ. കമ്പനി സിഇഒ സാം ആൾട്ട്മാൻ തന്നെയാണ് ഈ വിവരം തന്റെ എക്സ് (ട്വിറ്റർ) പോസ്റ്റിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ആദ്യ ഘട്ടത്തിൽ സൗജന്യ പ്ലാനും ഗോ സബ്സ്ക്രിപ്ഷനും ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കാണ് പരസ്യങ്ങൾ ലഭിക്കുക. പിന്നീട് മറ്റ് ഉപയോക്താക്കളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
വൻ മുതൽമുടക്കുള്ള ഒരു സാങ്കേതിക സ്ഥാപനമായി നിലനിൽക്കാൻ സ്ഥിരമായ വരുമാനം അനിവാര്യമാണെന്ന വിലയിരുത്തലിലാണ് ഓപ്പൺ എഐ ഈ നീക്കം നടത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അമേരിക്കയിൽ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പരസ്യങ്ങൾ ആദ്യമായി അവതരിപ്പിക്കുക.
അതേസമയം, പരസ്യങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമോ എന്ന ആശങ്കകൾ ഉയരാൻ സാധ്യതയുള്ളതിനാൽ, അതിനുള്ള വിശദീകരണവും സാം ആൾട്ട്മാൻ തന്റെ പോസ്റ്റിലൂടെ നൽകിയിട്ടുണ്ട്.
ഉപയോക്താക്കൾക്ക് ചാറ്റ് ജി പി ടി നൽകുന്ന വിവരങ്ങളെയും മറുപടികളെയും പരസ്യങ്ങൾ ബാധിക്കില്ലെന്നും, ലഭിക്കുന്ന ഉത്തരങ്ങൾ എപ്പോഴും ഉപയോഗപ്രദവും നിഷ്പക്ഷവുമായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. പരസ്യങ്ങൾ വ്യക്തമായി ലേബൽ ചെയ്തതായിരിക്കും, അവ ചാറ്റ് ജി പി ടി മറുപടികളിൽ നിന്ന് വ്യക്തമായി വേർതിരിച്ചറിയാനാകുമെന്നും കമ്പനി അറിയിച്ചു.
ഉപയോക്തൃ ഡാറ്റ പരസ്യകമ്പനികൾക്ക് വിൽക്കില്ല, സ്വകാര്യത പൂർണമായി സംരക്ഷിക്കുമെന്നും ഓപ്പൺ എഐ ഉറപ്പ് നൽകുന്നു.
പരസ്യങ്ങളിലൂടെ ലഭിക്കുന്ന വരുമാനത്തേക്കാൾ ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട അനുഭവവും വിശ്വാസ്യതയും ഉറപ്പാക്കുന്നതാണ് കമ്പനിയുടെ മുൻഗണനയെന്നും സാം ആൾട്ട്മാൻ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി.


