മുംബൈ: ബിജെപിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തി ദസറാ റാലിയിൽ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയുടെ പ്രസംഗം. മുംബൈ ശിവാജി പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഉദ്ധവ് താക്കറെ ബിജെപിയെയും മുതിർന്ന നേതാക്കളെയും പേരെടുത്ത് വിമർശിച്ചത്. ഏത് സാഹചര്യത്തിലും രാഷ്ട്രീയ നേട്ടങ്ങൾക്കായി പൊരുത്തപ്പെടുന്ന പാർട്ടിയാണ് ബിജെപിയെന്നു വിമർശിച്ച ഉദ്ധവ് അമീബയോടാണ് ബിജെപിയെ ഉപമിച്ചത്.
“ഒരു ജീവിയുണ്ട്, അമീബ. എങ്ങനെ വേണമെങ്കിലും അത് വളരും…. ആഗ്രഹങ്ങൾക്കനുസരിച്ച് രൂപം കൊള്ളും… ബിജെപിയും എങ്ങനെ വേണമെങ്കിലും വളരുകയാണ്. ആരുമായും സഖ്യമുണ്ടാക്കും പക്ഷേ വളരുക ബിജെപി മാത്രമായിരിക്കും” താക്കറെ പറഞ്ഞു.
ലഡാക്ക് പ്രക്ഷോഭത്തിന്റെ നേതാവ് സോനം വാങ്ചുക്കിനെ പാക്കിസ്ഥാൻ സന്ദര്‍ശിച്ചതിന് അറസ്റ്റ് ചെയ്തതിനെയും മോദിയുടെ പാക്ക് സന്ദർശനവുമായി ചേർത്തുവച്ച് ഉദ്ധവ് ചോദ്യം ചെയ്തു. വാങ്ചുക്കിനെ അറസ്റ്റ് ചെയ്തെങ്കിൽ നവാസ് ഷെരീഫിനെ സന്ദർശിച്ച മോദിയെ എന്താണ് വിളിക്കേണ്ടതെന്നാണ് ഉദ്ധവ് ചോദിച്ചത്. അതേസമയം അമിത്ഷായെ ഇന്ത്യ–പാക്ക് ക്രിക്കറ്റുമായി ചേർത്തുവച്ചാണ് പരിഹസിച്ചത്. “ഒരു വശത്ത് അച്ഛൻ ദേശസ്നേഹം പഠിപ്പിക്കുന്നു, മറുവശത്ത് മകൻ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നു.” ജയ് ഷാ ഐസിസി തലപ്പത്തുള്ള കാര്യം ഓർമിപ്പിച്ചായിരുന്നു അമിത്ഷായെ വിമർശിച്ചത്.


