ന്യൂഡൽഹി: വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പെടെ 2020ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പ്രതികളായ 9 പേരുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും കൂടാതെ മുഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹ്മാൻ, അക്തർ ഖാൻ, മീരാൻ സാഹിബ്, ശദാബ് അബ്ദുൽ അഹമ്മദ് ഖാലിദ് സൈഫി, ഗുൽഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസുമാരായ നവീൻ ചൗള, ശൈലേന്ദർ കൗർ എന്നിവരുടെ ബെഞ്ച് തള്ളിയത്.
2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കു പിന്നാലെ നടന്ന കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. ഇരുവരുടെയും ജാമ്യാപേക്ഷ 2022 മുതൽ കോടതിയിലാണ്. ഡൽഹി കലാപത്തിൽ 50 പേർ കൊല്ലപ്പെടുകയും 700ലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികൾ കലാപത്തിന്റെ മുഖ്യ ആസൂത്രകരാണെന്നാണു പൊലീസ് ആരോപിക്കുന്നത്.
പ്രതികൾക്കു ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്ര സർക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശക്തമായി എതിർത്തു. ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും അഭിഭാഷകർ പറഞ്ഞു.
Comments


