കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗസ മുനമ്പില്‍ കടുത്ത പട്ടിണിമൂലം രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പലസ്തീനികള്‍ കൂടി മരിച്ചതായി ഉപരോധിക്കപ്പെട്ട എന്‍ക്ലേവിലെ ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.
ഇതോടെ 2023 ഒക്ടോബര്‍ 7 മുതല്‍ പട്ടിണിയുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം 122 ആയി ഉയര്‍ത്തി. അവരില്‍ 83 പേരും കുട്ടികളാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തങ്ങളിലൊന്നാണ് ഗസ ഇപ്പോള്‍ നേരിടുന്നത്. മാനുഷിക സഹായം വലിയതോതില്‍ തടഞ്ഞതിനാല്‍, വിശപ്പിന്റെ വ്യാപനവും നിശിത പോഷകാഹാരക്കുറവിന്റെ ദൃശ്യമായ അടയാളങ്ങളും, പ്രത്യേകിച്ച് കുട്ടികള്‍ക്കും രോഗികള്‍ക്കും ഇടയില്‍, പ്രദേശത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ അഭാവം നിമിത്തം തടയാവുന്ന അവസ്ഥയില്‍ മരണങ്ങള് വര്‍ദ്ധിക്കുന്നതായി ആരോഗ്യ സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വെടിനിര്‍ത്തലിനുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങള്‍ നിരസിച്ചുകൊണ്ട്, ഇസ്രാഈല്‍ സൈന്യം 2023 ഒക്ടോബര്‍ മുതല്‍ ഗസ മുനമ്പില്‍ 59,500-ലധികം ഫലസ്തീനികളെ കൊലപ്പെടുത്തി. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
കഴിഞ്ഞ നവംബറില്‍, ഗസയിലെ യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
എന്‍ക്ലേവിനെതിരായ യുദ്ധത്തിന്റെ പേരില്‍ ഇസ്രാഈല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വംശഹത്യ കേസ് നേരിടുന്നു.


