ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്്ലിംലീഗ് പാർലമെന്റിപാർട്ടി ലീഡർ ഇ.ടി മുഹമ്മദ് ബഷീർ എം.പി. വിദ്യാർത്ഥികൾ ഉൾപ്പെടെ കാൽ ലക്ഷത്തിലേറെ പേരാണ് ഇറാനിലെ വിവിധ സ്ഥലങ്ങളിൽ ആശങ്കയിലുള്ളത്. ഏതാനും പേരെ അർമേനിയയിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും മഹാഭൂരിപക്ഷത്തിന്റെയും യാത്ര അനുശ്ചിതത്വത്തിലാണ്. ഇവരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കം.
പ്രകോപനമൊന്നുമില്ലാതെ ഇസ്രാഈൽ ഏകപക്ഷീയമായി ഇറാനിൽ ബോംബാക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യയിൽ സംഘർഷമുണ്ടായത്. ഇറാൻ തിരിച്ചടിക്കുകയും അമേരിക്ക കക്ഷിചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇറാനിൽ തുടരുന്നത് തീർത്തും അപകടകരമാണ്. ഇന്ത്യയുമായി സൗഹൃദവും വ്യാപാര ബന്ധവുമെല്ലാമുളള രാജ്യമെന്ന നിലയിൽ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് അവിടെയുളളത്. ഇവരെ തിരിച്ചെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി, ഇന്ത്യയിലെ ഇറാൻ അമ്പാസിഡർ എന്നിവരോട് കത്തിലൂടെ ഇ.ടി ആവശ്യപ്പെട്ടു.


