തിരുവനന്തപുരം: പഹൽഗാം ആക്രമണത്തിലും ജമ്മു കാശ്മീരിലെ സ്ഥിതി വഷളാക്കിയതിലും ഒരു പങ്ക് സുപ്രിം കോടതിക്കുമുണ്ടെന്ന് മുതിർന്ന ആർഎസ്എസ് നേതാവ് ജെ. നന്ദകുമാർ. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പ്രഭാഷണത്തിലാണ് നന്ദകുമാർ വിവാദ പരാമർശം നടത്തിയത്. ആർഎസ്എസിന്റെ വൈജ്ഞാനിക, ബൗദ്ധിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിഭാഗമായ പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനറാണ് ജെ. നന്ദകുമാർ.
തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രിം കോടതിയുടെ നിർദേശം കേന്ദ്രത്തിന് നടപ്പാക്കേണ്ടി വരികയായിരുന്നു. കശ്മീരിലെ സ്ഥിതി സാധാരണ നിലയിൽ എത്തുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നു. അങ്ങനെ അവിടെ ഭീകരവാദികളെ പിന്തുണക്കുന്ന, അവർക്ക് ആക്സസ് ഉള്ള സർക്കാർ അധികാരത്തിൽ വന്നു. ‘കൊളീജിയം എംപുരാൻമാർ, കൊളീജിയം തിരുമേനിമാർ’ എന്നു പറഞ്ഞ് സുപ്രിം കോടതി ജഡ്ജിമാരെ പരിഹസിക്കുകയും ചെയ്യുന്നുണ്ട് നന്ദകുമാർ. ‘അവര് ഇരുന്ന് അവരുടെ മക്കൾക്കും മരുമക്കൾക്കും കൂട്ടുകാർക്കും വീട്ടിൽ പണിയെടുക്കുന്നവർക്കും ജഡ്ജിയുദ്യോഗം കൊടുക്കാൻ വേണ്ടി ഒരു സ്ഥാപനം ഉണ്ടാക്കി’ – നന്ദകുമാർ പറയുന്നു.സുപ്രിം കോടതി തന്നെ ശിക്ഷിച്ചാലും പ്രശ്നമില്ല എന്ന ആമുഖത്തോടെയാണ് ആർഎസ്എസ് നേതാവ് സുപ്രിം കോടതിക്കെതിരായ ആക്രമണം തുടങ്ങുന്നത്.
ഹിന്ദു ധർമ പരിഷത്തിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയാണ് അനന്തപുരി ഹിന്ദു മഹാസമ്മേളനം. 2022ലെ ഈ സമ്മേളനത്തിൽ വെച്ചാണ് ഹിന്ദുക്കളെ വന്ധ്യംകരിച്ച് ജനസംഖ്യ കുറക്കാൻ വേണ്ടി മുസ്ലിം ഹോട്ടലുകൾ പാനീയത്തിൽ തുള്ളി മരുന്ന് ചേർക്കുന്നു എന്ന വിവാദ പ്രസ്താവന പി.സി ജോർജ് നടത്തിയത്. അതിന്റെ പേരിൽ പൊലീസ് ജോർജിനെതിരെ കേസ് എടുക്കുകയും ബിജെപി സംസ്ഥാന നേതൃത്വം ജോർജിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.


