കോഴിക്കോട്: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഈ മണ്ണിൽപ്പൊടിഞ്ഞ ഓരോ തുള്ളി ചോരക്കും നമ്മുടെ രാജ്യം കണക്ക് പറയിക്കുക തന്നെ ചെയ്യുമെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ഹിമാൻഷി എന്ന ഇന്ത്യയുടെ മകളുടെ നെറ്റിയിലെ സിന്ദൂരം മാഞ്ഞതിന്റെ പ്രതികാരം നമ്മൾ വീട്ടിയത് ആ ദൗത്യത്തിന് ഓപറേഷൻ സിന്ദൂർ എന്ന പേര് നൽകിയാണെന്നും എഫ്.ബി പോസ്റ്റിൽ രാഹുൽ ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വിവാഹം കഴിഞ്ഞു കേവലം ആറ് ദിവസം മാത്രമായ ഹിമാൻഷി നർവാൾ തന്റെ പ്രിയ പാതിയും ഇന്ത്യൻ നാവിക സേന ഓഫീസറുമായ ലെഫ്റ്റ്നന്റ് വിനയ് നർവാളിന്റെ മൃതശരീരത്തിന് അരികിൽ ഇരുന്ന് പൊട്ടിക്കരയുന്ന ചിത്രം പെഹൽഗാമിലെ ഭീകരാക്രമണത്തിന്റെ ഏറ്റവും വേദനിപ്പിക്കുന്ന ഓർമ്മയായിരുന്നു.
ഹിമാൻഷി എന്ന ഇന്ത്യയുടെ മകളുടെ നെറ്റിയിലെ സിന്ദൂരം മാഞ്ഞതിന്റെ പ്രതികാരം നമ്മൾ വീട്ടിയത് ആ ദൗത്യത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നല്കി മാത്രമല്ല..
പാക്കിസ്ഥാനിൽ കയറി നമ്മൾ ഭീകരരെ ആക്രമിച്ചതിന് ശേഷം നമ്മൾ ആ കണക്ക് വീട്ടി എന്ന് ലോകത്തോട് വിളിച്ചു പറയിച്ചത് രണ്ട് ധീര വനിതകളെ കൊണ്ടാണ്.
കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിംഗും…
ഈ മണ്ണിൽപ്പൊടിഞ്ഞ ഓരോ തുള്ളി ചോരയ്ക്കും കണക്ക് പറയിക്കുക തന്നെ ചെയ്യും നമ്മുടെ രാജ്യം❤️


