യു.എസ് നടപ്പാക്കാനിരിക്കുന്ന തീരുവ ഇന്ത്യയെ ബാധിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടവുമായി കേന്ദ്രമന്ത്രി പിയുഷ് ഗോയൽ ചർച്ച തുടങ്ങിയെന്ന് നിർമല സീതാരാമൻ പറഞ്ഞു. വിശാഖപട്ടണത്ത് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് നിർമലയുടെ പരാമർശം.
യു.എസ് ഉദ്യേഗസ്ഥരുമായി പിയുഷ് ഗോയൽ ചർച്ച തുടങ്ങിയിട്ടുണ്ട്. യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവുമായി ഉൾപ്പടെ അദ്ദേഹം ചർച്ച നടത്തും. വാണിജ്യമന്ത്രി യു.എസുമായുള്ള ചർച്ചകൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് നോക്കാം. ഇന്ത്യയുടെ താൽപര്യങ്ങൾ പരമാവധി യു.എസിന് മുന്നിൽ ഉന്നയിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും നിർമല സീതാരാമൻ പറഞ്ഞു.
കാനഡക്കും മെക്സിക്കോക്കും പിന്നാലെ ഇന്ത്യക്കും യു.എസ് അധിക തീരുവ ചുമത്തുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച സൂചനകൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയത്. ഏപ്രിൽ രണ്ട് മുതൽ യു.എസ് അധിക തീരുവ ചുമത്തുമെന്നാണ് റിപ്പോർട്ട്. യു.എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പരാമർശം.
കഴിഞ്ഞ കുറേ വർഷങ്ങളായി മറ്റ് രാജ്യങ്ങൾ ഞങ്ങൾക്കുമേൽ തീരുവ ചുമത്തുകയായിരുന്നു. ഇനി ഞങ്ങളുടെ ഊഴമാണ്. യുറോപ്യൻ യൂണിയൻ, ചൈന ബ്രസീൽ, ഇന്ത്യ, മെക്സികോ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്കെല്ലാം തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു. 100 ശതമാനം തീരുവയാണ് ഇന്ത്യ യു.എസിന് മേൽ ചുമത്തുന്നത്. ഇത് അന്യായമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യ ഞങ്ങൾക്കുമേൽ എത്ര നികുതിയാണോ ചുമത്തുന്നത് അത്ര തന്നെ അവർക്കുമേലും ചുമത്തും. ഞങ്ങളെ മാർക്കറ്റിൽ നിന്നും മാറ്റാനുള്ള നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ട് പോയാൽ ഞങ്ങളും അത് തന്നെ ചെയ്യുമെന്നും ട്രംപ് പറഞ്ഞു.


