കേരളത്തിൽനിന്ന് വളർന്നുവന്ന് വിദേശത്തുൾപ്പെടെ വ്യവസായം വിപുലപ്പെടുത്തിയ ഒരാൾ ഐ ടി റെയ്ഡിനിടെ സ്വയം വെടിയേറ്റ് മരിച്ചു എന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്നും ഒന്നുകിൽ ബിജെപിയിൽ ചേരുക അല്ലെങ്കിൽ ജീവനൊടുക്കുക എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു എന്നും വ്യവസായ മന്ത്രി പി രാജീവ്. ബെംഗളൂരുവിൽ മലയാളി വ്യവസായിയായ സിജെ റോയി സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത് പരാമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം കടുത്ത മാനസിക സംഘർഷത്തിലേക്ക് നമ്മുടെ വ്യവസായികളെ കൊണ്ടുപോകുന്ന രീതി രാജ്യത്ത് നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒന്നുകിൽ ബോണ്ടിലേക്ക് കൊടുക്കുക അല്ലെങ്കിൽ ജയിലിൽ പോവുക അതുമല്ലെങ്കിൽ പിന്നെ ബിജെപിയിൽ ചേരുക അല്ലെങ്കിൽ ജീവനൊടുക്കുക എന്ന അവസ്ഥയിൽ വരുന്നു എന്നുള്ളത് അതീവ ഗൗരവമുള്ള കാര്യമാണ്. അദ്ദേഹത്തിൻറെ മരണം അപ്രതീക്ഷിതമാണ്. ചെറിയ നിലയിൽ നിന്ന് വളർന്ന് ആത്മധൈര്യത്തോടുകൂടി മുന്നോട്ടു പോയിരുന്ന ഒരാൾ ആത്മസംഘർഷത്തിലേക്കും സമ്മർദത്തിലേക്കും പോയിരുന്നു എന്നാണ് അദ്ദേഹത്തിൻറെ ബന്ധുക്കൾ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും മലയാളി വ്യവസായിയും സിനിമാ നിർമാതാവുമായ സി ജെ റോയ് (57) വെള്ളിയാഴ്ച 3.15 ഓടെയാണ് ജീവനൊടുക്കിയത്. ബെംഗളൂരവിലെ അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് ആദായ നികുതി റെയ്ഡിനിടെയാണ് സംഭവം. കൈവശമുണ്ടായിരുന്ന സ്വന്തം തോക്ക് ഉപയോഗിച്ച് റോയ് വെടിയുതിർക്കുകയായിരുന്നു.
Comments


