പികെ നവാസ്
രാജ്യതലസ്ഥാനം അസാധാരണമായ പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗുമെല്ലാം പാര്‍ലമെന്റില്‍ നിന്ന് തെരുവിലേക്കും പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിലേക്കും സമരം വ്യാപിപ്പിച്ചിരിക്കുന്നു. ചുട്ടുപൊള്ളുന്ന ദില്ലീ വീഥികളില്‍, കത്തുന്ന സൂര്യന് കീഴില്‍ ഒരു കൂട്ടം യുവാക്കള്‍ ഒന്നര മാസത്തോളമായി മുഴക്കുന്ന മുദ്രാവാക്യങ്ങളുടെ മുഴക്കം ചോരയില്‍ മുക്കി ഇല്ലാതാക്കാമെന്ന ഭരണകൂട തിട്ടൂരം വ്യാമോഹം മാത്രമാകുമെന്നാണ് നവോര്‍ജ്ജം വിളിച്ചോതുന്നത്.
യുവാക്കളുടെ വിയര്‍ത്തൊലിക്കുന്ന ശരീരങ്ങള്‍, മോദി ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടുമ്പോള്‍, അവര്‍ക്ക് പിന്നില്‍ ഹിമാലയത്തിന്റെ നിശ്ചയദാര്‍ഢ്യവുമായി ഒരാളുണ്ട് ‘സോനം വാങ്ചുക്’ ലഡാക്കിന്റെ മണ്ണും ജലവും സംസ്കാരവും അദാനിമാര്‍ക്ക് പണയം വെക്കാതിരിക്കാന്‍, ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ ആവശ്യപ്പെട്ട് അദ്ദേഹം നടത്തിയ സമാധാനപരമായ പ്രക്ഷോഭങ്ങളെ ഈ ജനാധിപത്യവിരുദ്ധ സര്‍ക്കാര്‍ നേരിട്ടത് കരിനിയമങ്ങള്‍ ഉപയോഗിച്ചാണ്. ഒരു കുറ്റവും ചെയ്യാത്ത, സമാധാനപരമായി പ്രതിഷേധിച്ച ആ ജനകീയ നേതാവിനുമേല്‍ ദേശീയ സുരക്ഷാ നിയമം എന്ന കരിനിയമം ചുമത്തി മാസങ്ങളോളം തടവിലിട്ടു. പണ്ട് തെലങ്കാന സംസ്ഥാനത്തിന് വേണ്ടി സമരം ചെയ്തവരെ അംഗീകരിച്ച ചരിത്രമുള്ള ഇന്ത്യയിലാണ്, ഇന്ന് ലഡാക്കിന് വേണ്ടി സമാധാനപരമായി സംസാരിച്ച വ്യക്തിയെ കുറ്റവാളിയാക്കുന്നത്!. അടിയന്തരാവസ്ഥക്കാലത്തെക്കാള്‍ ഭീകരമായി ‘മീസ’ നിയമത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് സോനം വാങ്ചുക്കിനെ ഈ സര്‍ക്കാര്‍ വേട്ടയാടിയത്.
ലഡാക്കില്‍ നിന്ന് അദ്ദേഹത്തെ ജോധ്പൂരിലെ വിദൂരമായ ജയിലിലേക്ക് നാടുകടത്തിയത്, പണ്ട് ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യസമര സേനാനികളെ ആന്‍ഡമാനിലെ ‘കാലാപാനി’യിലേക്ക് അയച്ച ക്രൂരതയ്ക്ക് തുല്യമാണ്. സുപ്രീം കോടതിയില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 22 ഉയര്‍ത്തിക്കാട്ടി ഈ അന്യായ തടങ്കലിനെ ചോദ്യം ചെയ്തിട്ടും, ഭരണകൂട സ്വാധീനത്തില്‍ ആ കേസ് നീട്ടിക്കൊണ്ടുപോവുകയാണ് ചെയ്തത്. ഒടുവില്‍ തടവറയ്ക്കുള്ളിലെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ചെയ്യിച്ച ഉറപ്പിന്മേലാണ് അദ്ദേഹത്തെ വിട്ടയച്ചത്. എന്നാല്‍ ഭയപ്പെടുത്തി നിശബ്ദനാക്കാന്‍ നോക്കിയവര്‍ തെറ്റിദ്ധരിച്ചു; അന്യായ തടങ്കലിന് ശേഷം പുറത്തിറങ്ങിയ സോനം വാങ്ചുക് ഇപ്പോള്‍ ഈ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ്, തകര്‍ന്നടിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിന് വേണ്ടിയാണ് ദില്ലിയിലെ ജന്തര്‍ മന്തറില്‍ വീണ്ടും അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കുന്നത്. ഇപ്പോള്‍ സമരത്തിന്റെ ഇരുപതിലധികം ദിവസങ്ങള്‍ പിന്നിടുമ്പോള്‍, അദ്ദേഹത്തിന്റെ ആരോഗ്യം അതീവ ഗുരുതരമായിട്ടും മോദി ഭരണകൂടത്തിന്റെ പോലീസ് അദ്ദേഹത്തെ ജന്തര്‍ മന്തറിലെ സമരവേദിയില്‍ നിന്നും സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് ബലമായി മാറ്റിക്കൊണ്ട് വീണ്ടുമൊരു അന്യായ തടങ്കലിനാണ് ശ്രമിക്കുന്നത്.
ഇരകളുടെ രാഷ്ട്രീയ പ്രതിരോധമാണ് നമ്മള് കാണുന്നത്. സമരഭൂമിയില്‍ നിന്ന് ഉയര്‍ന്നുവന്ന ഏറ്റവും ശക്തമായ രാഷ്ട്രീയ ശബ്ദമാണ് ‘കോക്രോച്ച് ജനത പാര്‍ട്ടി’ എന്ന വിദ്യാര്‍ത്ഥി മുന്നേറ്റം. ഭാവിയും സ്വപ്നങ്ങളും കരിഞ്ഞുപോയ ഒരു തലമുറയുടെ ആക്രോശമാണത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒരു വക്കീലിനെ ശാസിക്കുന്നതിനിടയില്‍ ഉപയോഗിച്ച ‘പരാന്നഭോജികള്‍’, ‘കോക്രോച്ചുകള്‍’ എന്നീ പ്രയോഗങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് രൂപീകരിച്ച ഈ പ്രസ്ഥാനം ഇന്ന് സിസ്റ്റത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള ഉഗ്രശബ്ദമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ചവിട്ടിയരയ്ക്കലുകള്ക്ക് ഇരയാകുമ്പോഴും ചത്തുപോകാത്ത അതിജീവന ശേഷിയോടെ അവര്‍ തെരുവിലിറങ്ങിയിരിക്കുന്നു.
പൊലീസ് ഈ സമരത്തെ നേരിടുന്നത് ക്രൂരമായ ലത്തിച്ചാര്ജ്ജിലൂടെയും ഭീകരമായ നിരീക്ഷണ സംവിധാനങ്ങളിലൂടെയുമാണ്. ജന്തര്‍ മന്തറില്‍ സ്ഥിരമായി നിരീക്ഷണ ഗോപുരങ്ങള്‍ സ്ഥാപിച്ച് വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും വീഡിയോയും എടുത്ത് ഭയപ്പെടുത്താന്‍ നോക്കുന്ന ദില്ലി പൊലീസിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. സമരവേദിയില്‍ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്കെക്ക് നേരെ ‘ജയ് ശ്രീറാം’ വിളികളോടെ ഭരണകൂട ഗുണ്ടകള്‍ നീല മഷി എറിഞ്ഞ് ആക്രമണം നടത്തുമ്പോഴും, ‘നീല എന്റെ നിറമാണ്, ജയ് ഭീം’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആ യൗവനം നെഞ്ചുറപ്പോടെ പോരാടുകയാണ്. മോദി ഭരണത്തിന്റെ പരാജയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന ഈ യൗവനം രാജ്യത്തിന്റെ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ്.
നിരന്തരമായി രാജ്യത്തെ യുവാക്കള്‍ ജീവിതത്തില്‍ നിവര്ന്നുനില്ക്കാന് വേണ്ടി പഠിച്ചുമരിച്ച് എഴുതുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍, തങ്ങളുടെ കോര്‍പ്പറേറ്റ് സുഹൃത്തുക്കളുടെയും സമ്പന്നരുടെയും മക്കളുടെ കൈകളിലേക്ക് പരീക്ഷാ തലേന്ന് എത്തിച്ചുകൊടുക്കുകയാണ് ഈ ഭരണകൂടം. നീറ്റ്, യുജിസി നെറ്റ് പരീക്ഷകളില്‍ നടന്ന അതീവ ഗുരുതരമായ അഴിമതികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി എന്ന അഴിമതി കൂടാരത്തിലൂടെ പരീക്ഷാ പേപ്പറുകള്‍ കറുത്ത വിപണിയില്‍ ലേലം വിളിക്കപ്പെടുകയാണ്. ലക്ഷക്കണക്കിന് ദരിദ്രസാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനമാണ് ഇവിടെ ചവിട്ടിമെതിക്കപ്പെടുന്നത്. ഈ പരീക്ഷാ തട്ടിപ്പുകള്‍ താങ്ങാനാവാതെ ഇരുപതോളം വിദ്യാര്‍ത്ഥികളാണ് രാജ്യത്ത് ജീവനൊടുക്കിയത്! ഒടുവില്‍ പരീക്ഷ നടത്താന്‍ പോലും നമ്മുടെ പ്രിയപ്പെട്ട സൈന്യത്തിന്റെയും വ്യോമസേനയുടെയും സഹായം തേടേണ്ടി വരുന്ന ദയനീയ അവസ്ഥയിലേക്ക് രാജ്യം എത്തിയിരിക്കുന്നു.
ഈ പരീക്ഷാ ദുരന്തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കേണ്ട വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ആകെ ചെയ്തത് ‘ടെലിഗ്രാം’ ആപ്ലിക്കേഷന്‍ അല്പകാലത്തേക്ക് പൂട്ടിയിടുക എന്നത് മാത്രമാണ്. ഇവിടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നിശബ്ദത മാത്രമാണ്. പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി പറഞ്ഞതുപോലെ, ‘അസത്യവും ഹിംസയുമാണ് ഈ മോദി സര്‍ക്കാരിന്റെ അടിസ്ഥാന പ്രമാണം. ‘കോര്‍പ്പറേറ്റ് ദാസ്യവും അടിച്ചമര്‍ത്തലിന്റെ ഭൂമിശാസ്ത്രവും രാജ്യത്തിന്റെ പൊതുസ്വത്തെല്ലാം അദാനി അംബാനിമാര്‍ക്ക് തുച്ഛമായ വിലയ്ക്ക് വിറ്റഴിക്കുന്ന ഈ ഭരണകൂടം, അധികം വൈകാതെ ഇന്ത്യയുടെ ഭരണചക്രവും ഇവര്‍ക്ക് എഴുതി നല്‍കിയേക്കാം.
ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം ഇന്ന് രണ്ടുപേര്‍ ചേര്‍ന്ന് വില്‍ക്കുകയും രണ്ടുപേര്‍ ചേര്‍ന്ന് വാങ്ങുകയും ചെയ്യുന്ന (ഔാ ഉീ, ഔാമൃല ഉീ) കോര്‍പ്പറേറ്റ് ദാസ്യത്തിന് കീഴിലാണ്. കള്ളക്കഥകളും വര്‍ഗീയ കലാപങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും സ്പോണ്സര് ചെയ്യുന്ന ഈ ഭരണത്തില്‍ രാജ്യം സാമ്പത്തിക രംഗത്തും തൊഴിലില്ലായ്മയിലും കൂപ്പുകുത്തി വീണിരിക്കുന്നു. ലഡാക്കിലെ അതീവ പരിസ്ഥിതി ലോലമായ മഞ്ഞുമലകള്‍ കോര്‍പ്പറേറ്റ് ഖനനത്തിന് തുറന്നുകൊടുക്കാന്‍ ശ്രമിക്കുന്ന അതേ വേഗതയിലാണ്, അതീവ സംരക്ഷിത പ്രദേശമായി ആദിമ ഗോത്രവര്‍ഗക്കാര്‍ അധിവസിക്കുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ വരെ അദാനിക്ക് വേണ്ടി കച്ചവടം ചെയ്ത് നശിപ്പിക്കുന്നത്. യുഎപിഎ , പിഎംഎല്‍എ, എന്‍എസ്എ തുടങ്ങിയ കരിനിയമങ്ങള്‍ പ്രതിപക്ഷത്തെയും ജനാധിപത്യ വിശ്വാസികളെയും അടിച്ചമര്‍ത്താന്‍ മാത്രമാണ് ഇവര്‍ ഉപയോഗിക്കുന്നത്.
അന്താരാഷ്ട്ര വേദികളില്‍ ചെന്ന് ചര്‍ച്ചകളെക്കുറിച്ചും നയതന്ത്രത്തെക്കുറിച്ചും വാചാലനാകുന്ന പ്രധാനമന്ത്രി, സ്വന്തം നാട്ടിലെ ജനങ്ങളോടും സോനം വാങ്ചുക്കിനെപ്പോലുള്ള സമരനായകരോടും ചര്‍ച്ച നടത്താന്‍ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്?. ഈ നീതികേടുകള്‍ക്കെതിരെയും വിദ്യാര്‍ത്ഥികളുടെയും ലഡാക്കിലെ ജനങ്ങളുടെയും ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലിലേക്ക് കടന്നുവന്നതിനാണ് ജനനേതാവ് രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ എം.പിമാരെയും മോദി ഭരണകൂടത്തിന്റെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പ്രതിപക്ഷ നേതാക്കളെപോലും തടവിലാക്കി ശബ്ദമടപ്പിക്കാമെന്നത് നഗ്നമായ ജനാധിപത്യ ധ്വംസനമാണ്. ജനപ്രതിനിധികളെയും വിദ്യാര്‍ത്ഥികളെയും ശത്രുക്കളായി കാണുന്ന ഈ ഭീരുത്വത്തിന്റെ ഭരണകൂടം ചരിത്രത്തിന്റെ കറുത്ത താളുകളിലേക്ക് തള്ളപ്പെടും.
ചോദ്യപേപ്പറുകള്‍ വില്ക്കപ്പെട്ടേക്കാം, പൊതുസ്വത്ത് കൈയേറപ്പെട്ടേക്കാം, ജനകീയ നേതാക്കള്‍ തടവിലാക്കപ്പെട്ടേക്കാം. എന്നാല്‍ തെരുവിലിറങ്ങിയ യൗവനത്തിന്റെ കണ്ണുകളിലെ തീപ്പൊരിയെയും പ്രതിപക്ഷത്തിന്റെ പോരാട്ടവീര്യത്തെയും അടിച്ചമര്‍ത്താന്‍ അമിത് ഷായുടെ പൊലീസിനോ മോദിയുടെ ഭരണകൂടത്തിനോ കഴിയില്ല. നമ്മുടെ രാജ്യത്തിന്റെ ഭാവി കൈകളില്‍ ഏന്തിയിരിക്കുന്ന യുവാക്കളുടെ ശബ്ദം കേള്‍ക്കാന്‍ ഭരണകൂടം തയ്യാറായേ മതിയാകൂ. ഭയമില്ലാത്ത മനുഷ്യരാല്‍, തോല്ക്കാന് മനസില്ലാത്ത യൗവനത്താല്‍, ചരിത്രം തെരുവുകളില്‍ വീണ്ടും എഴുതപ്പെടുകയാണ്. ഇന്ദ്രപ്രസ്ഥം ജനാധിപത്യം വീണ്ടെടുക്കാനുള്ള യുവമുന്നേറ്റത്തെ പിന്തുണക്കാം.


